Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ; എം.സി കമറുദീന്‍ എംഎല്‍എയോട് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ നിര്‍ദേശം

കാസര്‍ഗോഡ്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എയും ജ്വല്ലറി ചെയര്‍മാനുമായ എം.സി കമറുദീനോട് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കാന്‍ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് രാജിക്ക് സമ്മര്‍ദ്ദം ഏറിയത്. കേസുകളുടെ എണ്ണം കൂടിയതോടെയാണ് ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസിന്റ അന്വേഷണ ചുമതല കൈമാറിയിരിക്കുന്നത്. ചന്തേര പോലീസ് സ്റ്റേഷനില്‍ 12 ഉം, കാസര്‍ഗോഡ് ടൗണ്‍ സ്റ്റേഷനില്‍ 5 ഉം കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് കള്ള ചെക്ക് കേസുമുണ്ട്.

കമറുദീന്‍ രാജവെക്കുകയാണെങ്കില്‍ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി. ഇ.അബ്ദുള്ള, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറും മുന്‍ മന്ത്രിയുമായ സി ടി അഹമ്മദലി എന്നിവരുടെ പേരുകളാണ് പാര്‍ട്ടി പരിഗണിക്കുന്നത്. മുന്‍ എംഎല്‍എ പി ബി അബ്ദുല്‍ റസാഖ് അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പിലാണ് കമറുദ്ദീന്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടത്. അതോടെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ച കമറുദ്ദീന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ആയി തുടരുകയായിരുന്നു.

2003 ലാണ് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ എന്ന പേരില്‍ ചെറുവത്തൂരില്‍ എം.സി ഖമറുദ്ദീന്‍ ചെയര്‍മാനും ടി.കെ പൂക്കോയ തങ്ങള്‍ എംഡിയുമായി ജ്വല്ലറി തുടങ്ങിയത്. നിക്ഷേപകരില്‍ നിന്നും വന്‍ തുക ഓഹരിയായി സമാഹരിച്ചുകൊണ്ടായിരുന്നു സ്ഥാപനത്തിന്റ പ്രവര്‍ത്തനം. നിക്ഷേപകന്‍ പൊതുപ്രവര്‍ത്തകരും സമുദായ സംഘടനാ നേതാക്കളുമുള്‍പ്പടെയുള്ളവരെ വിശ്വസിച്ച് പണം മുടക്കിയവര്‍ക്കൊന്നും സ്ഥാപനത്തിന്റ മൂലധനം സംബന്ധിച്ചോ, നിക്ഷേപകരെകുറിച്ചോ യാതൊരു വിവരവും ഇല്ല.

ജ്വല്ലറിയ്ക്ക് വേണ്ടി കമറുദ്ദീനും സംഘവും ചേര്‍ന്ന് നിരവധി പേരില്‍ നിന്നും നൂറ്റിമുപ്പത് കോടിയിലധികം രൂപ നിക്ഷേപമായി സമാഹരിച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ പോലും നിക്ഷേപം ഉള്‍പ്പടെയുള്ള കാര്യങ്ങളെ സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നാണ് ഓഹരി ഉടമകള്‍ പറയുന്നത്. ഒന്നര വര്‍ഷം മുന്‍പ് കടകള്‍ അടച്ചുപൂട്ടുന്ന കാര്യവും നിക്ഷേപകര്‍ അറിഞ്ഞിരുന്നില്ല. നിലവില്‍ 130 കോടിയ്ക്ക് രൂപയ്ക്ക് മുകളില്‍ കമറുദ്ദീനും സംഘവും ജ്വല്ലറിയുടെ പേരില്‍ പിരിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം

ഒന്നര വര്‍ഷം മുന്‍പ് സ്ഥാപനം പൂട്ടി പോയതോടെ തുക തിരിച്ചു കിട്ടാത്ത സാഹചര്യത്തില്‍ 17 പേര്‍ നിലവില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൊത്തം ഒരു കോടി 83 ലക്ഷം രൂപ തിരിച്ചു കിട്ടാനുണ്ടെന്നാണ് പരാതിക്കാര്‍ പറയുന്നത്.

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ ശാഖകള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറോടെ പൂട്ടിയതിനെ തുടര്‍ന്നാണ് കള്ളാര്‍ സ്വദേശി സുബീര്‍ നിക്ഷേപമായി നല്‍കിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കമറുദ്ദീന്‍ എംഎല്‍എയും പൂക്കോയ തങ്ങളും ഒപ്പിട്ട് പതിനഞ്ച് ലക്ഷത്തിന്റേയും പതിമൂന്ന് ലക്ഷത്തിന്റേയും രണ്ട് ചെക്കുകള്‍ നല്‍കിയത്. എന്നാല്‍, ചെക്ക് മാറാന്‍ ബാങ്കില്‍ പോയപ്പോള്‍ അക്കൗണ്ടില്‍ പണമില്ലായിരുന്നു. കള്ളാര്‍ സ്വദേശിയായ പ്രവാസി വ്യവസായി അഷ്റഫില്‍ നിന്ന് ഇരുവരും നിക്ഷേപമായി വാങ്ങിയത് 50 ലക്ഷമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഡിസംബര്‍ 31, ജനുവരി 1,30 തിയതികളിലായി 15 ലക്ഷത്തിന്റെ രണ്ട് ചെക്കുകളും ഇരുപത് ലക്ഷത്തിന്റെ ഒരു ചെക്കും നല്‍കി. എന്നാല്‍ ഈ മൂന്ന് ചെക്കും മടങ്ങി.

മുസ്ലീംലീഗ് ജില്ലാ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കയ്യൊഴിഞ്ഞെന്ന് ലീഗ് അനുഭാവികളായ നിക്ഷേപകര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതേ തുടര്‍ന്നാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഇരുവരും കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. നെഗോഷ്യബില്‍ ഇന്‍സുട്രുമെന്റ് ആക്ട് 138ആം വകുപ്പ് പ്രകാരമുള്ള രണ്ട് കേസുകളില്‍ എംഎല്‍എക്കും പൂക്കോയ തങ്ങള്‍ക്കും കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

നേരത്തെ ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ കാടങ്കോട് സ്വദേശി അബ്ദുള്‍ ഷുക്കൂര്‍, ആരിഫ, സുഹറ എന്നിവര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് ജ്വല്ലറി ചെയര്‍മാന്‍ എംസി കമറുദ്ദീന്‍ എംഎല്‍ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. 30 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുള്‍ഷുക്കൂറും ഒരു ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് സുഹറയും മൂന്ന് ലക്ഷം തട്ടിയെന്ന് ആരിഫയും നല്‍കിയ പരാതിയിലാണ് വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തത്.

2019 മാര്‍ച്ചില്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ലെന്നായിരുന്നു പരാതി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതം നല്‍കിയിരുന്നില്ല. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.

ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന കാസര്‍കോട്ടെയും പയ്യന്നൂരിലെയും ഭൂമിയും കെട്ടിടവും ബെംഗളുരുവിലെ ആസ്തിയും ചെയര്‍മാനും സംഘവും നേരത്തെ വില്‍പന നടത്തിയിരുന്നു. നഷ്ടത്തിലായതിനെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡിന്റെ ചെറുവത്തൂര്‍, പയ്യന്നൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയില്‍ അടച്ച് പൂട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button