![](/wp-content/uploads/2019/09/tharoor-rahul.jpg)
ന്യൂഡൽഹി: രാഹുല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തിന് സമാനമായി ഇപ്പോഴത്തെ കോണ്‍ഗ്രസ് യോഗങ്ങളില്‍ രോഷത്തിലാണ്. പല നേതാക്കളും ഇതില്‍ അമ്പരപ്പിലാണ്. തന്റെ രീതികളെ പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ ചോദ്യം ചെയ്യുന്നതാണ് രാഹുലിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ക്കിംഗ് കമ്മിറ്റി യോഗങ്ങളില്‍ രാഹുല്‍ തന്റെ പ്രശ്‌നങ്ങള്‍ പരോക്ഷമായി തന്നെ നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനെ രണ്ട് തട്ടിലാക്കുന്ന ഘടകങ്ങള്‍ വര്‍ധിച്ച് വരുന്നതാണ് ഇപ്പോഴത്തെ ദേഷ്യത്തിന് കാരണം.
എല്ലാ നേതാക്കളെയും രാഹുൽ ശാസിച്ചിരിക്കുകയാണ്.മുന്‍ ധനമന്ത്രി പി ചിദംബരം, ആനന്ദ് ശര്‍മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, മിലിന്ദ് ദേവ്‌റ, ജിതിന്‍ പ്രസാദ്, ആര്‍പിഎന്‍ സിംഗ് എന്നിവരാണ് രാഹുലിന്റെ നോട്ടപ്പുള്ളികള്‍. ഇവര്‍ പാര്‍ട്ടിക്കുള്ളില്‍ പൂച്ചകളെ പോലെയും പൊതുമധ്യത്തില്‍ തന്നെ അപമാനിക്കുകയും ചെയ്യുന്നുവെന്ന് രാഹുല്‍ പറയുന്നു. ഇവര്‍ക്കൊന്നും യഥാര്‍ത്ഥത്തില്‍ ദേശീയ തലത്തില്‍ യാതൊരു ശക്തിയുമില്ലാത്ത നേതാക്കളാണ്. അതുകൊണ്ട് ഒതുക്കി നിര്‍ത്തുമെന്ന് രാഹുല്‍ പറയുന്നു.
രാഹുലിന്റെ ടീമിന്റെ ഒരു പ്രവര്‍ത്തനത്തിലും ഇവരെ ഒപ്പം ചേര്‍ക്കാന്‍ സാധ്യതയുമില്ല.മധ്യപ്രദേശില്‍ സ്വന്തം നേതാക്കള്‍ തന്നെയാണ് സര്‍ക്കാരിനെ വീഴ്ത്തിയത്. ഈ വിഷയത്തില്‍ രാഹുല്‍ സീനിയര്‍ നേതാക്കളെയാണ് കുറ്റപ്പെടുത്തുന്നത്. രാജസ്ഥാനിലെ പ്രതിസന്ധികളും രാഹുലിനെ വല്ലാതെ ദേഷ്യപ്പെടുത്തിയിരിക്കുകയാണ്. സീനിയര്‍ നേതാക്കള്‍ രഹസ്യമായി സോണിയാ ഗാന്ധിയെ കാണുന്നത് രാഹുലിന് തീരെ ഇഷ്ടപ്പെടുന്നില്ല. രാഹുലിനെ കുറിച്ച് സോണിയക്ക് കത്തയക്കുന്നതാണ് മറ്റൊരു പ്രശ്‌നം.
ഇവര്‍ അവസരം കിട്ടുമ്പോള്‍ കൂറുമാറുന്നവരാണെന്ന് രാഹുല്‍ സോണിയയെ അറിയിച്ചു. ഇവരുമായി ഒത്തുപോകില്ലെന്ന് പരസ്യമായി അറിയിക്കുകയും ചെയ്തു.പത്ത് വര്‍ഷം മന്ത്രിക്കസേരയില്‍ ഇരുന്നവരാണ് ഇവരില്‍ അധികം പേരും. അപ്പോഴൊന്നും രാഹുലിനെതിരെ ഇവര്‍ക്ക് പരാതിയില്ലായിരുന്നു. അതേസമയം സീനിയേഴ്‌സുമായി മാത്രമല്ല യുവ നേതൃത്വുമായും കലിപ്പിലാണ് രാഹുല്‍. തനിക്കൊപ്പം നിന്ന യുവാക്കള്‍ ഇപ്പോള്‍ തന്റെ കുറ്റം കണ്ടെത്താനാണ് ശ്രമിക്കുന്നത്.
താന്‍ കൂടുതലായി ആശ്രയിച്ചിട്ടും പാര്‍ട്ടി വിട്ട് പോയ ജ്യോതിരാദിത്യ സിന്ധ്യയെ പോലുള്ളവരെ രാഹുല്‍ ദേഷ്യത്തോടെയാണ് കാണുന്നത്. നിരവധി യുവനേതാക്കള്‍ സീനിയേഴ്‌സിനൊപ്പം ചേര്‍ന്ന് തന്നെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് രാഹുല്‍ നാളത്തെ വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിലും ഉന്നയിക്കും.ജനങ്ങള്‍ക്കിടയില്‍ യാതൊരു സ്വാധീനവുമില്ലാത്തവര്‍ തനിക്കെതിരെ തിരിഞ്ഞതാണ് രാഹുലിനെ ചൊടിപ്പിക്കുന്നത്. സോണിയ വഴി ഇവര്‍ക്കുള്ള മുന്നറിയിപ്പും രാഹുല്‍ നല്‍കി കഴിഞ്ഞു. ഒന്നുകില്‍ തന്നെ സ്വീകരിക്കുക അല്ലെങ്കില്‍ പുറത്തുപോവുക എന്നതാണ് നയം.
ഇത് സീനിയര്‍-ജൂനിയര്‍ വ്യത്യാസമില്ലാതെ നടപ്പാക്കും. യഥാര്‍ത്ഥത്തില്‍ രാഹുലിന് പരസ്യമായി എതിര്‍പ്പുള്ളവരേക്കാള്‍ പിന്നില്‍ നിന്ന് കളിക്കുന്നവരുമായിട്ടാണ് പ്രശ്‌നങ്ങള്‍ ഉള്ളത്.അശോക് ഗെലോട്ട്, ഭൂപേഷ് ബാഗല്‍, അമരീന്ദര്‍ സിംഗ്, നാരായണസ്വാമി, കമല്‍നാഥ് എന്നിവരാണ് രാഹുല്‍ കൂടുതലായി വിശ്വസിക്കുന്നത്. ഇവര്‍ക്കൊക്കെ ജനകീയ അടിത്തറയുണ്ട്. ദിഗ് വിജയ് സിംഗും ഈ ഗുഡ്ബുക്കില്‍ കയറി പറ്റാനുള്ള ശ്രമത്തിലാണ്. എന്നാല്‍ രാഹുലിന് ഒട്ടും താല്‍പര്യമില്ലാത്ത നേതാവാണ് ദിഗ് വിജയ് സിംഗ്. അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, എകെ ആന്റണി, മോത്തിലാല്‍ വോറ, മുകുള്‍ വാസ്‌നിക്ക് എന്നിവരുമായും രാഹുലിന് പ്രശ്‌നമില്ല.
ഇതോടെ തന്നെ സീനിയേഴ്‌സ് രണ്ട് തട്ടിലായിരിക്കുകയാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വം തുടര്‍ന്നും നെഹ്റു - ഗാന്ധി കുടുംബത്തിന് തന്നെ നല്‍കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു . ഗാന്ധി കുടുംബത്തിന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രതാപം തിരികെ കൊണ്ടു വരാന്‍ സാധിക്കുമെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു. ഗാന്ധി കുടുംബത്തിനെതിരായ നീക്കങ്ങളെ പിന്തുണയ്ക്കില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി വ്യക്തമാക്കി.
നിര്‍ണ്ണായക പ്രവര്‍ത്തകസമിതി യോഗം നാളെ ചേരാനിരിക്കെ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം രൂക്ഷമായിട്ടുണ്ട്. പാര്‍ട്ടി സംഘടനാ രീതിയില്‍ അടിമുടി മാറ്റം വേണമെന്നും പാര്‍ലമെന്‍ററി ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി. നരേന്ദ്രമോദിക്ക് യുവവോട്ട് കിട്ടുന്നതെങ്ങനെയെന്ന് തുറന്ന ചര്‍ച്ച വേണമെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു. രാഹുലും പ്രിയങ്കയും തയ്യാറല്ലെങ്കില്‍ കുടുംബത്തിന് പുറത്ത് നിന്ന് ഒരാളെ കണ്ടെത്തണമെന്ന് കത്തില്‍ ഒപ്പുവച്ച പിജെ കുര്യന്‍ ആവശ്യപ്പെട്ടു
Post Your Comments