
ന്യൂഡൽഹി : ചൈനയുടെ ഗാല്‍വാന്‍ മേഖലയിലെ പ്രകോപനങ്ങളോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഗാല്‍വാനിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ ആദ്യ ലഡാക് സന്ദര്‍ശനമാണ് ഇന്ന് നടന്നത്. പ്രതിരോധമന്ത്രിക്കൊപ്പം സംയുക്തസൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേനാ മേധാവി ജനറല്‍ എം.എം.നരവാനേ എന്നിവരും ലഡാക്കിലുണ്ട്.
‘ ചൈനയുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. എത്രകണ്ട് അതിന്റെ ഫലം ഉണ്ടാകുമെന്ന് ഉറപ്പുതരാന്‍ തനിക്കാകില്ല. ഇന്ത്യയുടെ ഒരിഞ്ച് ഭൂമിയില്‍പോലും തൊടാന്‍ ഒരു വൈദേശിക ശക്തിയേയും സമ്മതിക്കില്ല എന്നകാര്യം ഉറപ്പിച്ചു പറയാനാകും’ ലഡാക്കിൽ സൈനികരുമായി സംവദിക്കുന്നതിനിടെ പ്രതിരോധ മന്ത്രി വ്യക്തമാക്കി.
‘ലോകത്തിന് സമാധാന സന്ദേശം നൽകിയ ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണ്. നമ്മൾ ഒരിക്കലും ഒരു ജനതയേയും ആക്രമിച്ചിട്ടില്ല, ഒരു രാജ്യത്തിന്റെയും ഭൂമിക്ക് അവകാശവാദം ഉന്നയിച്ചിട്ടില്ല. ‘ലോകം ഒരു കുടുംബമാണ്’ എന്ന സന്ദേശത്തിൽ ഇന്ത്യ വിശ്വസിക്കുന്നു’- കേന്ദ്രമന്ത്രി പറഞ്ഞു. സൈന്യത്തെയോർത്ത് ഞങ്ങൾ അഭിമാനിക്കുന്നുവെന്നും, ജവാന്മാരുടെ ഇടയിൽ നിൽക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നുവെന്നും മന്ത്രി പറഞ്ഞു.
സന്ദര്‍ശനത്തിന്റെ ഭാഗമായി സൈനികരുടെ തയ്യാറെടുപ്പുകളും പ്രതിരോധ മന്ത്രി വിലയിരുത്തി. സൈനികര്‍ എങ്ങനെയാണ് വിമാനത്തില്‍ നിന്നും പാരച്യൂട്ടിലൂടെ താഴെ വരുന്നതിന്റേയും ആയുധങ്ങള്‍ ദുര്‍ഘടമായ മലനിരകളില്‍ എങ്ങനെയാണ് എത്തിക്കുന്നതിന്റേയും പരിശീലനങ്ങളും സൈനിക പ്രദര്‍ശനങ്ങളും പ്രതിരോധ മന്ത്രി നേരിട്ട് കണ്ടു. സൈന്യത്തിന്റെ ടി-90 ടാങ്കുകളും കരസേനയുടെ വിവിധ വിഭാഗങ്ങളും സൈനിക അഭ്യാസത്തില്‍ പങ്കെടുത്തു.
Post Your Comments