
തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തിനെ കുറിച്ച് പഠിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി വെളിപ്പെടുത്തി വി.ഡി സതീശന്‍ എം.എല്‍.എ. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് നിന്ന് ഒരു സഹായവുമില്ലാതെ സ്വപ്‌നയ്ക്കും സന്ദീപിനും കര്‍ണാടകയില്‍ എത്താന്‍ കഴിയില്ല. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമായും ഇവര്‍ക്ക് ബന്ധമുണ്ടാകും. അല്ലാതെ ബംഗളൂരുവില്‍ തങ്ങാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ആ സ്ഥാനത്ത് നിന്ന് മുഖ്യമന്ത്രിക്ക് മാറ്റി നിറുത്തേണ്ടി വന്നത് പ്രതിപക്ഷം പറഞ്ഞതു കൊണ്ടാണെന്നും അദ്ദേഹം പറയുന്നു.
സ്വര്‍ണക്കടത്തിന് സമാന്തരമായി സംസ്ഥാനത്ത് ഒരു അധോലോകം വളര്‍ന്നുവരികയാണ്. ഒരുപാട് അന്വേഷണങ്ങളാണ് താന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയത്. പക്ഷേ പലഭാഗത്തുനിന്നും തനിക്ക് ലഭിച്ചത് നിരുത്സാഹപ്പെടുത്തലുകളായിരുന്നു. ഇതിന്റെ പിന്നാലെ പോകരുതെന്നും ജീവന്‍ അപകടത്തിലാകുമെന്നും പറഞ്ഞ് ഒരു ഉദ്യോഗസ്ഥന്‍ തന്നെ വിലക്കി. അപ്പോഴാണ് ഈ വിഷയത്തെപ്പറ്റി കൂടുതല്‍ അന്വേഷിച്ചതെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടുന്നു.
Post Your Comments