
ജനീവ : രാജ്യത്ത് ടിക് ടോക് ഉൾപ്പടെയുള്ള 59 ആപ്പുകൾ നിരോധിച്ചതിന് പിറകേ ഒരു വർഷമായി നടക്കുന്ന ഹോങ് കോങ് പ്രതിഷേധം ഐക്യരാഷ്ട്ര സഭയിൽ ഉന്നയിച്ച് ഇന്ത്യ. 2019 ജൂണിൽ ആരംഭിച്ച പ്രതിഷേധത്തെ കുറിച്ച് ഇതാദ്യമായാണ് ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ സംസാരിക്കുന്നത്. യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രാജീവ് കുമാർ ചന്ദറാണ് മനുഷ്യാവകാശ കൗൺസിലിന്റെ 44-ാംത് സെഷനിൽ ഇക്കാര്യം അവതരിപ്പിച്ചത്. ചൈനീസ് ആപ്പുകൾ നിരോധിക്കുക വഴി ചൈനീസ് സമ്പദ്ഘടനയ്ക്ക് നേരെ വെല്ലുവിളി ഉയർത്തിയ ഇന്ത്യ ഹോങ് കോങ് പ്രതിഷേധം യുഎന്നിൽ ഉന്നയിക്കുക വഴി ചൈനയുടെ അന്തസിന് നേരെ വെല്ലുവിളി ഉയർത്തിയതായാണ് കണക്കാക്കുന്നത്.
‘ഹോങ് കോങ് സംഭവവികാസങ്ങളിൽ ആശങ്ക പ്രകടിപ്പിക്കുന്ന നിരവധി പ്രസ്താവനകൾ ഞങ്ങൾ കേട്ടിട്ടുണ്ട്. ബന്ധപ്പെട്ട കക്ഷികൾ ഇക്കാര്യങ്ങൾ ഉചിതമായും ഗൗരവത്തോടെയും വസ്തുനിഷ്ഠമായും അഭിസംബോധന ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ സമീപകാല സംഭവ വികാസങ്ങളെ ഇന്ത്യ നിരീക്ഷിക്കുന്നുണ്ടെന്നും രാജീവ് കുമാർ പറഞ്ഞു.
കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങൾ, വാർഷിക റിപ്പോർട്ട് അവതരണം എന്നിവ അവതരിപ്പിക്കുന്നതിനിടയിലാണ് ഹോങ് കോങ് വിഷയത്തെ കുറിച്ചുളള ഇന്ത്യയുടെ ആശങ്ക രാജീവ് കുമാർ അറിയിച്ചത്. ഹോങ് കോങ്ങിന് മേൽ പൂർണ നിയന്ത്രണം ഉറപ്പാക്കാനുള്ള ചൈനീസ് ശ്രമങ്ങൾക്കെതിരെ 2019 ജൂൺ മുതലാണ് പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്.
Post Your Comments