
ന്യൂഡല്‍ഹി • കോവിഡ് -19 നുള്ള വാക്സിൻ കണ്ടെത്തുന്നതിനായി ഇന്ത്യയിലെ ശാസ്ത്രഞ്ജന്‍മാരും ശ്രമം നടത്തിക്കൊണ്ടിരിക്കെ, കോവിഡ് 19 രോഗികളെ സുഖപ്പെടുത്തുന്നതിന് തങ്ങള്‍ വികസിപ്പിച്ചെടുത്ത ഒരു മരുന്നിന് സാധിച്ചുവെന്ന അവകാശവാദവുമായി പതഞ്ജലി ആയുർവേദ ലിമിറ്റഡിന്റെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആചാര്യ ബാൽകൃഷ്ണ രംഗത്ത്. അഞ്ച് മുതൽ 14 ദിവസത്തിനുള്ളിൽ കോവിഡ് -19 രോഗികളെ സുഖപ്പെടുത്തുന്നതിന് സാധിച്ചുവെന്നാണ് പതഞ്‌ജലി സി.ഇ.ഒയുടെ അവകാശവാദം.
നൂറുകണക്കിന് കോവിഡ് -19 രോഗികളില്‍ നടത്തിയ ക്ലിനിക്കല്‍ പഠനം 100% അനുകൂല ഫലങ്ങൾ നൽകിയെന്നും ബാലകൃഷ്ണ പറഞ്ഞു.
“കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഞങ്ങൾ ഒരു സംഘം ശാസ്ത്രജ്ഞരെ നിയമിച്ചു. ആദ്യം സിമുലേഷൻ നടത്തുകയും വൈറസിനെതിരെ പോരാടാനും ശരീരത്തിൽ വ്യാപിക്കുന്നത് തടയാനും കഴിയുന്ന സംയുക്തങ്ങൾ തിരിച്ചറിഞ്ഞു. നൂറുകണക്കിന് പോസിറ്റീവ് രോഗികളില്‍ ഞങ്ങള്‍ ക്ലിനിക്കല്‍ പഠനം നടത്തി, ഞങ്ങൾക്ക് 100 ശതമാനം അനുകൂല ഫലങ്ങൾ ലഭിച്ചു, ”ബൽകൃഷ്ണ ഹരിദ്വാറിൽ പറഞ്ഞു.
കമ്പനി ഇപ്പോൾ നിയന്ത്രിത ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തുന്നുണ്ടെന്നും ഒരാഴ്ചയ്ക്കുള്ളിൽ തെളിവുകൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
“പതഞ്‌ജലിയുടെ മരുന്ന് കഴിച്ച ശേഷം, കോവിഡ് രോഗികൾ 5-14 ദിവസത്തിനുള്ളിൽ സുഖം പ്രാപിക്കുകയും പിന്നീട് നെഗറ്റീവ് പരിശോധന നടത്തുകയും ചെയ്തു. അതിനാൽ, ആയുർവേദത്തിലൂടെ കോവിഡിന് പരിഹാരം സാധ്യമാണെന്ന് നമുക്ക് പറയാം. ഞങ്ങൾ നിയന്ത്രിത ക്ലിനിക്കൽ പരീക്ഷണങ്ങൾ മാത്രമാണ് നടത്തുന്നത്. അടുത്ത 4-5 ദിവസത്തിനുള്ളിൽ തെളിവുകളും ഡാറ്റയും ഞങ്ങൾ പുറത്തുവിടും, ”അദ്ദേഹം പറഞ്ഞു.
യോഗ ഗുരു ബാബാ രാംദേവിനൊപ്പം പതഞ്ജലിയുടെ സ്ഥാപകനായ ബാലകൃഷ്ണ, നിയന്ത്രിത ക്ലിനിക്കൽ പരീക്ഷണങ്ങൾ എവിടെയാണ് നടക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഇന്ത്യയില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശനിയാഴ്ചയാണ് കോവിഡ് -19 നുള്ള ആയുർവേദ ചികിത്സയെക്കുറിച്ച് അവകാശവാദവുമായി ആചാര്യ ബാലകൃഷ്ണ രംഗത്തെത്തിയത്. 11,458 കേസുകളാണ് ശനിയാഴ്ച രാവിലെ വരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 3,08,993 ആയി ഉയർന്നു. 1,45,779 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,54,329 പേര്‍ക്ക് രോഗം ഭേദമാകുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്തു. 8,884 പേരാണ് ഇതുവരെ മരിച്ചത്.
Post Your Comments