![](/wp-content/uploads/2020/06/11as1.jpg)
തോപ്പുംപടി : മുന്‍വര്‍ഷങ്ങളിലെ കുടിശിക ഉള്‍പ്പടെ ജല അതോറിറ്റിക്ക് കോടികളുടെ ബാദ്ധ്യത വന്നതോടെ കൊച്ചി നഗരസഭയ്ക്ക് കീഴിലുള്ള പൊതു ടാപ്പുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം. 97 കോടി രൂപയുടെ ബിലാണ് പൊതുടാപ്പുകളില്‍ ജലം ഉപയോഗിച്ചതിന് കഴിഞ്ഞ ദിവസം കൊച്ചി നഗരസഭക്ക് ജല അതോറിറ്റി നല്‍കിയിരുന്നത്. തുക അടയ്ക്കാൻ തയ്യാറായില്ലെങ്കിൽ പദ്ധതി വിഹിതത്തില്‍ നിന്ന് ഈടാക്കുമെന്നും ജല അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
നഗരപരിധിയില്‍ 5900 പൊതു ടാപ്പുകള്‍ ഉണ്ടെന്നാണ് കണക്ക്. ടാപ്പ് ഒന്നിന് പ്രതിവര്‍ഷം 7900 രൂപയാണ് അതോറിറ്റി ഈടാക്കുന്നത്. വര്‍ഷം 4.8 കോടി രൂപ നഗരസഭ ഇതിനായി നീക്കിവെക്കണം. പൊതുടാപ്പുകളിലെ ശുദ്ധജലം ദുരുപയോഗം ചെയ്യുന്നതായി വ്യാപക പരാതിയുണ്ട്. പശ്ചിമ കൊച്ചിയില്‍ ടാപ്പുകളിലൂടെയുള്ള ജലവിതരണം നിശ്ചിത വേളകളില്‍ മാത്രമാണ്.
അതേസമയം പൊതുടാപ്പുകള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ കണക്ഷന്‍ ഇല്ലാത്ത വീടുകള്‍ക്ക് പൈപ്പ് കണക്ഷന്‍ നല്‍കുന്നതിന് നഗരസഭ ബഡ്ജറ്റില്‍ തുക വകയിരുത്തിയതായി ഡെപ്യൂട്ടി മേയര്‍ കെ.ആര്‍.പ്രേമകുമാര്‍ അറിയിച്ചു.
Post Your Comments