
തുർക്കി: ലിബിയക്ക് സഹായഹസ്തവുമായി തുര്‍ക്കി. ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായാണ് തുര്‍ക്കി സഹായഹസ്തവുമായെത്തുന്നത്. ലിബിയയിലെ വിമതശക്തികള്‍ ആഭ്യന്തര യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ലിബിയന്‍ സര്‍ക്കാര്‍ സൈനിക ശക്തി മെച്ചപ്പെടുത്തുന്നത്.
‘ലിബിയയുടെ അഭ്യര്‍ത്ഥന മാനിക്കുന്നു. ഏത് വിധത്തിലുള്ള സൈനികസഹായത്തിനും തുര്‍ക്കി തയ്യാറാണ്. ലിബിയയിലെ വിമതന്‍ ഖലീഫ ഹഫ്ത്താര്‍ നിയമാനുസൃതമായ നേതാവല്ല. ലിബിയയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്ന്’ തുര്‍ക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എര്‍ദോഗന്‍ പറഞ്ഞു. ലിബിയന്‍ പ്രധാനമന്ത്രി ഫയെസ് അല്‍ സറജുമായി ഇസ്താംബൂളില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു എര്‍ദോഗന്റെ പ്രതികരണം.
ലിബിയയിലെ വിമത നേതാവ് ഖലീഫാ ഹഫ്ത്താര്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിരന്തര അക്രമണം അഴിച്ചുവിടുകയാണ്. അതേസമയം, സൈനിക സഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനം തുര്‍ക്കി പാര്‍ലമെന്റില്‍ നിന്ന് അംഗീകാരം ലഭിച്ചതിനുശേഷം മാത്രമേ നടപ്പിലാകുകയുള്ളു എന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ALSO READ: കുവൈറ്റിൽ ഇനി പാര്‍പ്പിടാനുമതി ലഭിക്കണമെങ്കിൽ ഈ രേഖകൾ നിർബന്ധം
രാജ്യത്തെ സര്‍ക്കാരിനെതിരെ അവസാന യുദ്ധം ആരംഭിക്കുവാന്‍ പോകുന്നുവെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ഹഫ്ത്താര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലിബിയ, തുര്‍ക്കിയുടെ സഹായം തേടുന്നത്. ഗദ്ദാഫിക്ക് ശേഷം, 2016 മുതലാണ് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ പിന്തുണയോടെ ഫയെസ് അല്‍ സറജിന്റെ നേതൃത്വത്തിലുള്ള താത്കാലിക സര്‍ക്കാര്‍ നിലവില്‍ വന്നത്.
Post Your Comments