ഉന്നാവ് യുവതിയുടെ മരണം : പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവശ്യം ശക്തം : പ്രതിഷേധം കത്തുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെ തീകൊളുത്തി കൊന്ന കേസില്‍ രാജ്യമൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ച് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന ആവശ്യമാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരിക്കുന്നത്. അതേസമയം കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വ്യക്തമാക്കി. ഈ കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്ന് പറഞ്ഞു.

Read Also :  പ്രണയം പിന്നെ വിവാഹവാഗ്ദാനം നല്‍കി പീഡനം : പീഡനദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ദീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ലൈംഗികാടിമയാക്കി : ഉന്നാവിലെ ആ പെണ്‍കുട്ടി അനുഭവിച്ചത് കൊടുംക്രൂരതകള്‍

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം യുവതിയുടെ മൃതദേഹം ഉച്ചയോടെ ഉന്നാവിലെത്തിക്കും. മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഉന്നാവിലേക്ക് തിരിച്ചു.

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മയും സിപിഎം പൊളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ടും ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തി.
കേസിലെ പ്രതികളെ ഒരു മാസത്തിനുള്ളില്‍ തൂക്കിക്കൊല്ലണമെന്ന് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിനോടും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോടുമാണ് അവര്‍ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ബലാത്സംഗ കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകവേയാണ് വ്യാഴാഴ്ച, 23കാരിയായ യുവതിയെ പ്രതികള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് യുവതി മരണത്തിന് കീഴടങ്ങിയത്.

യുവതിക്ക് 11.10ന് ഹൃദയാഘാതമുണ്ടായതായും 11.40ന് മരിക്കുകയും ചെയ്‌തെന്ന് ഡോ. ശലഭ് കുമാര്‍ പറഞ്ഞു. 90ശതമാനം പൊള്ളലേറ്റ യുവതി ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള സാധ്യത വിരളമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തീ കൊളുത്തുന്നതിന് മുമ്പ് തന്നെ മര്‍ദിച്ചെന്നും കത്തികൊണ്ട് ആക്രമിച്ചെന്നും യുവതി പൊലീസിനും മൊഴി നല്‍കിയതായാണ് വിവരം.

Share
Leave a Comment