![SAUDI-CRUDE-OIL-ISSUE](/wp-content/uploads/2019/09/SAUDI-CRUDE-OIL-ISSUE.jpg)
റിയാദ് : സൗദിയിലെ അരാംകോ എണ്ണ സംസ്കരണ ശാലകളിലുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ലോകത്താകമാനമുള്ള ക്രൂഡ് ഓയിൽ വിതരണത്തിൽ അഞ്ച് ശതമാനത്തിന്റെ കുറവ് സംഭവിച്ചിരുന്നു. എന്നാലിത് ഇന്ത്യയെ ബാധിക്കില്ലെന്ന് അരാംകോ ഇന്ത്യയ്ക്ക് ഉറപ്പ് നൽകിയാതായി റിപ്പോർട്ട്. വിവിധ ഗ്രേഡിലുള്ള ക്രൂഡ് ഓയിലാണ് വിവിധ രാജ്യങ്ങൾക്ക് സൗദി അറേബ്യ നൽകുന്നത്. അതിനാൽ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച ഗ്രേഡിലുള്ള ക്രൂഡ് ഓയിൽ ആയിരിക്കില്ല അരാംകൊ ഇനി നൽകുകയെന്നാണ് സൂചന. ഇതുകൊണ്ടാണ് സൗദിയിൽ നിന്നും ഇന്ത്യയ്ക്ക് ലഭിക്കുന്ന ക്രൂഡ് ഓയിൽ അളവിൽ കുറവ് സംഭവിക്കാത്തത്. കൂടാതെ ക്രൂഡ് ഓയിൽ സംഭരിക്കാൻ വ്യത്യസ്തമായ സംഭരണ പദ്ധതികളും ഇന്ത്യയ്ക്കുണ്ട്.
Also read : ഇറാന്‍ യുദ്ധത്തിന് : ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖല ആശങ്കയില്‍
സൗദിയിലെ ക്രൂഡ് ഓയിൽ ഉത്പാദനത്തിൽ ഉണ്ടാകുന്ന കുറവ് നേരിയ അളവിലായിരിക്കും വിതരണത്തെ ബാധിക്കുക എന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. എന്നാലും ആക്രമണം മൂലം ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടായ വർദ്ധന ഇന്ത്യയെയും മറ്റ് രാജ്യങ്ങളെയും കാര്യമായി ബാധിച്ചേക്കും. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവുകളെയും വ്യാപാര കമ്മിയെയുമാണ് കാര്യമായി ബാധിക്കുക. ക്രൂഡ് ഓയിൽ വിലയിൽ ഉണ്ടാകുന്ന ഓരോ ഡോളർ വർദ്ധനയും ഒരു വർഷത്തിൽ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകൾ 10,700 കോടിയായി ഉയരും. 2018-19 സാമ്പത്തിക വർഷത്തിൽ ഇന്ത്യ എണ്ണ ഇറക്കുമതിക്കായി 111.9 ബില്ല്യൺ ഡോളറാണ് ചിലവഴിച്ചത്. അതിനാൽ ഇറാനിലെ സംഭവ വികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ഇന്ത്യ.
നഷ്ടം നികത്താൻ എണ്ണ ഉത്പാദനം പഴയ നിലയിൽ എത്തിക്കാനുള്ള തീവ്ര ശ്രമത്തിലാണ് സൗദി അറേബ്യ. ആക്രമണത്തെ തുടർന്ന് പ്രതിദിനം 57 ലക്ഷം ബാരൽ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലിൽ നിന്ന് 41ലക്ഷം ബാരലായി കുറയുകയും ചെയ്യും. അതിനാൽ കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികൾ പുരോഗമിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്റ്റെബിലൈസേഷൻ പ്ലാന്റാണ് ബുഖ്‍യാഖിലുള്ളത്. ലോകത്തെ പ്രതിദിനമുള്ള പത്ത് കോടി ബാരൽ എണ്ണ വിതരണത്തിന്റെ പത്ത് ശതമാനം സൗദി ആണ് ഉൽപ്പാദിപ്പിക്കുന്നത്.
Post Your Comments