
കണ്ണൂര്‍: കഞ്ചാവ് കടത്താന്‍ ഫ്രീക്കന്മാർ ഉപയോഗിക്കുന്നത് ഭക്തി മാർഗം. കഴിഞ്ഞദിവസം ലഹരി ഉപയോഗിക്കുന്നതിനിടെ പിടികൂടിയ ചില യുവാക്കളുടെ ഫോണില്‍ നിന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇക്കാര്യം കണ്ടെത്തിയത്. ഡിസ്പേ പിക്ചര്‍ ഒരു ദൈവത്തിന്റേതായ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പാണ് ആദ്യം ഇവരുടെ ശ്രദ്ധയിൽ പെട്ടത്. മറ്റൊരു ഗ്രൂപ്പിന്റെ പേര് ചൈനീസ് വിശ്വാസവുമായി ബന്ധപ്പെട്ട ഡ്രാഗണിന്റേതുമാണ്. ഈ ഗ്രൂപ്പുകൾ വഴി ലഹരി കൈമാറ്റം നടക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. കൂടാതെ കളര്‍ഫുള്ളോ അവ്യക്തമായതോ ആയ ചിത്രങ്ങള്‍, യക്ഷികള്‍ എന്നിങ്ങനെ ഡി.പികളാക്കിയ ഗ്രൂപ്പുകളും ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഓരോ സ്ഥലങ്ങളിലെയും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമുണ്ട് ഈ വാട്ട്സ്‌ആപ്പ് ഗ്രൂപ്പുകളിൽ. എം’ എന്ന കോഡ് ഭാഷയില്‍ അറിയപ്പെടുന്ന എം.ഡി.എം.എ, ‘ഐസ്’ എന്നറിയപ്പെടുന്ന ആംഫിറ്റാമിന്‍ തുടങ്ങിയ ന്യൂജെന്‍ മയക്കുമരുന്നുകളാണ് യുവാക്കള്‍ക്കിടയില്‍ വ്യാപകമാകുന്നത്. അതേസമയം വിദ്യാര്‍ത്ഥികളില്‍ ലഹരി വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഓരോ റേഞ്ച് തലത്തിലും കാമ്പസുകളിലെ ബോധവത്കരണത്തിനായി പ്രിവന്റീവ് ഓഫീസര്‍മാരടക്കം രണ്ട് പേരെ എക്സൈസ് നിയോഗിച്ചിട്ടുണ്ട്.
Post Your Comments