കുവൈത്തിന്റെ അഭിമാന സ്തംഭമായ പാലം; ഉദ്ഘാടന തിയ്യതി നിശ്ചയിച്ചു

കുവൈത്ത്: കുവൈത്തിന്റെ യസ്സുയര്‍ത്തുന്ന ശൈഖ് ജാബിര്‍ പാലം ഏപ്രില്‍ 30ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഭൂരിഭാഗം ജോലിയും പൂര്‍ത്തിയായ പാലത്തിലൂടെ ദേശീയ-വിമോചന ദിനത്തോനുബന്ധിച്ച് യാത്ര സാധ്യമാക്കുമെന്നും റോഡ്- കര ഗതാഗത അതോറിറ്റി അറിയിച്ചു.കുവൈത്ത് സിറ്റിയില്‍ രണ്ട് ദിശയിലേക്കാണ് പാലം. ഗസാലി അതിവേഗ പാതയിലെ സിഗ്‌നല്‍ പോയന്റില്‍ നിന്ന് ആരംഭിച്ച് ജമാല്‍ അബ്ദുന്നാസര്‍ റോഡിന് അനുബന്ധമായി സുബിയ സിറ്റിയിലേക്ക് പോകുന്ന പ്രധാന പാലത്തിന് 37.5 കിലോമീറ്റര്‍ നീളമുണ്ടാകും.

കടലിലും കരയിലുമായാണ് പാലം കടന്നുപോകുന്നത്.കടല്‍ പാലങ്ങളുടെ ഗണത്തില്‍ ലോകത്ത് നാലാമത്തെ വലിയ പാലം എന്ന ബഹുമതിയും ജാബിര്‍ പാലത്തിന് ലഭിക്കും. ദോഹ തുറമുഖ ദിശയിലേക്ക് 12.4 കിലോമീറ്റര്‍ നീളമാണുള്ളത്. പാലം തുറന്നുകൊടുക്കുന്നതോടെ കുവൈത്ത് സിറ്റിയില്‍നിന്ന് സുബ്ബിയയിലേക്കുള്ള ദൂരം 104 കിലോമീറ്ററില്‍നിന്ന് 37.5കിലോമീറ്റര്‍ ആയി കുറയും. നിലവില്‍ ഒന്നര മണിക്കൂര്‍ വേണ്ടിടത്ത് അരമണിക്കൂര്‍ കൊണ്ട് എത്താനാകും. ജാബിര്‍ പാലത്തില്‍ ലോകോത്തര നിലവാരത്തിലുള്ള നിരീക്ഷണ സംവിധാനമാണ് ഒരുക്കുന്നത്.

819 ഫിക്‌സഡ് കാമറകള്‍ക്ക് പുറമെ എല്ലാ ഭാഗത്തേക്കും ചലിക്കുന്ന 25 പാന്‍ ടില്‍റ്റ് സൂം കാമറകളും പാലത്തില്‍ നിരീക്ഷണത്തിനുണ്ടാകും.പാലം കടന്നുപോകുന്ന വഴിയില്‍ രണ്ട് വ്യവസായ ദ്വീപുകളും ഒട്ടേറെ സര്‍ക്കാര്‍ സേവന സ്ഥാപനങ്ങളും ഉണ്ടാകും. 738750 ദശലക്ഷം ദീനാര്‍ പദ്ധതി ചെലവ് കണക്കാക്കി 2013 നവംബര്‍ മൂന്നിന് ആണ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. പാലം ഉപയോഗിക്കുന്നതിന് ചുങ്കം ഏര്‍പ്പെടുത്താന്‍ തല്‍ക്കാലം തീരുമാനം ഇല്ലെന്നും എന്നാല്‍ ഭാവിയില്‍ ഇതിനെക്കുറിച്ച് പഠനം നടത്തി തീരുമാനിക്കുമെന്നും സുഹ അല്‍ അഷ്‌കനാനി പറഞ്ഞു.

Share
Leave a Comment