
കാശ്മീർ: നിയന്ത്രണ രേഖ കടന്നു പാക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ യുദ്ധ സമാനമായ സാഹചര്യമാണ് അതിര്‍ത്തിയിലുള്ളത്. ഏത് നിമിഷവും പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്ന നിഗമനത്തില്‍ അതിര്‍ത്തിയിലുടനീളം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ സൈന്യം.പാക്കിസ്ഥാന്‍ പട്ടാളവും ഭീകരരും അതിര്‍ത്തിയില്‍ നുഴഞ്ഞു കയറുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
ഏത് നിമിഷവും പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്ന തിരിച്ചറിവില്‍ എന്തിനും തയ്യാറായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പാക്കിസ്ഥാന്‍ തിരിച്ചടിച്ചാല്‍ യുദ്ധസമാനമായ സാഹചര്യം തന്നെയാവും അതിര്‍ത്തിയില്‍ രൂപപ്പെടുക.സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേന, ബിഎസ്‌എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അതിര്‍ത്തി മേഖലകളില്‍ നിരന്തരം സന്ദര്‍ശനം നടത്തുന്നുണ്ട്. വടക്കന്‍ സേനാ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് ഇന്നലെ അതിര്‍ത്തിയില്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തി.
അതേസമയം പാക് സേനാ ബ്രിഗേഡ് ആസ്ഥാനത്തിനു നേര്‍ക്ക് പീരങ്കി ഉപയോഗിച്ച് ഇന്ത്യ നടത്തിയ ആക്രമണത്തെക്കുറിച്ച് ഇന്ത്യയും പാക്കിസ്ഥാനും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ 23നു പൂഞ്ചില്‍ ഇന്ത്യന്‍ സേനാ താവളത്തിനു നേര്‍ക്കു നടത്തിയ ഷെല്ലാക്രമണത്തിനുള്ള മറുപടിയാണിതെന്നു സേനാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാംപിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയാണ് ഇന്ത്യയുടെ കഴിഞ്ഞ ദിവസത്തെ മുന്നിലാക്രമണം.
2016 ലെ മിന്നലാക്രമണത്തെ ഓര്‍മിപ്പിക്കും വിധമായിരുന്നു ആക്രമണം. ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ 3 ഭീകരക്യാംപുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പാക്ക് അധിനിവേശ കശ്മീരില്‍ നിയന്ത്രണ രേഖയില്‍നിന്ന് 18-20 കിലോമീറ്റര്‍ ദൂരെയാണ് ഹജിറ സൈനിക കേന്ദ്രം. പീരങ്കികള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പാക്ക് സൈന്യത്തിനു കഴിഞ്ഞില്ല. അക്രമണത്തിന്റെ വിഡിയോ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. ദീപാവലിയോടനുബന്ധിച്ചു പാക്കിസ്ഥാനില്‍ നിന്ന് ഷെല്ലാക്രമണം വര്‍ധിച്ചേക്കുമെന്നാണു സൂചന.
അതിര്‍ത്തിയിലെ ഇന്ത്യന്‍ ഗ്രാമങ്ങളിലെ കൃഷിഭൂമിയില്‍ വിളവെടുപ്പ് നടക്കുന്നതിനാല്‍ കര്‍ഷകരെ ലക്ഷ്യമിട്ടും പാക്ക് സേന ആക്രമണം നടത്തുന്നുണ്ട്. കര്‍ഷകര്‍ക്കു സുരക്ഷയൊരുക്കാന്‍ സൈനികര്‍ക്കു സേനാ നേതൃത്വം നിര്‍ദ്ദേശം നല്‍കി.മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനു മുന്‍പ് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ പദ്ധതിയിട്ട് നൂറുകണക്കിനു ഭീകരര്‍ നിയന്ത്രണരേഖയ്ക്കപ്പുറമുള്ള താവളങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണു സേനയുടെ വിലയിരുത്തല്‍. പാക്ക് സേനയുടെയും ചാര സംഘടനയായ ഐഎസ്‌ഐയുടെയും വിദഗ്ധ പരിശീലനം ലഭിച്ചവരാണിവര്‍. ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദിലെ 4 ഭീകരര്‍ നുഴഞ്ഞുകയറി കശ്മീര്‍ താഴ്‌വരയിലെത്തിയതായും സൂചനയുണ്ട്.
അതിര്‍ത്തിയില്‍ ഈ വര്‍ഷം പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച 1591 സംഭവങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. ഉറിയിലെ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായിട്ടായിരുന്നു 2016 സെപ്റ്റംബറില്‍ അതിര്‍ത്തി കടന്നുള്ള ഇന്ത്യയുടെ മിന്നലാക്രമണം. ഭീകരരുടെ 7 താവളങ്ങള്‍ക്കു നേരെയാണ് അന്ന് ആക്രമണം നടത്തിയത്. എന്നാല്‍ ഇത്തവണ ഇന്ത്യ ലക്ഷ്യമിട്ടത് പാക് സൈനിക താവളത്തെയാണ്. അതായത് പാക്കിസ്ഥാനെ അതിശക്തമായി പ്രകോപിപ്പിക്കുകയാണ് ഇന്ത്യ.
ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്തിയാല്‍ അതിരൂക്ഷമായ തിരിച്ചടിയുണ്ടാകുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. അതിനിടെ ശക്തമായി തിരിച്ചടിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ത്യയ്ക്കെതിരെ സമാനമായ അക്രമണത്തിന് പാക്കിസ്ഥാന്‍ മുതരില്ല. കാര്‍ഗിലില്‍ നിന്ന് ലഭിച്ച പാഠമാണ് ഇതിന് കാരണം.
Post Your Comments