
സന്നിധാനം: ശബരിമല യുവതിപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെയുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. പുനഃപരിശോധന ഹര്‍ജിയിലടക്കം നാളെ തീരുമാനമെടുക്കുമെന്നും ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആഗ്രഹമെന്നും എ പത്മകുമാര്‍ പറഞ്ഞു. സമാധാനമുണ്ടാകാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും പരിഹാരങ്ങള്‍ നിര്‍ദേശിച്ചാല്‍ ബോര്‍ഡ് അത് പരിഗണിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.
നിലയ്ക്കലില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ലംഘിച്ച ഏഴ് യുവമോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിരോധനാജ്ഞ ലംഘിച്ചത്.ഇതിനിടെ ശബരിമലയില്‍ നിന്ന് പ്രതിഷേധക്കാരെയും അക്രമകാരികളെയും നീക്കുന്നതിനായുള്ള ശ്രമത്തിലാണ് പോലീസ്. പ്രശ്‌നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് പോലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.
ശബരിമലയില്‍ ആര്‍എസ്‌എസും ബിജെപിയും കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനു തെളിവായി ഒരു ഓഡിയോ ക്ലിപും മന്ത്രി പത്രസമ്മേളനത്തില്‍ പുറത്തുവിട്ടു. എന്നാൽ ബിജെപി അധ്യക്ഷൻ പി എസ ശ്രീധരൻ പിള്ള അതിനെ പുച്ഛിച്ചു തള്ളി, സിപിഎം ബന്ധമുള്ള ചിലരാണ് ഇതിന്റെ പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
https://youtu.be/brvVfwC3ls4
Post Your Comments