
ശ്രീനഗർ: ജമ്മു കശ്മീരിലെ രണ്ടു രാഷ്ട്രീയ പാർട്ടികളും പ്രാദേശിക തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ജനുവരിയിലേക്ക് മാറ്റാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. തങ്ങളുടെ എതിരാളിയായ നാഷണൽ കോൺഫറൻസ് തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുന്നു എന്ന് പറഞ്ഞു പ്രസ്താവന ഇറക്കിയതിന്റെ പിറ്റേ ദിവസമാണ് പിഡിപിയും ഇക്കാര്യം വെളിപ്പെടുത്തിയത്.
ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35 എ യുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായതിനു ശേഷം മതി തിരഞ്ഞെടുപ്പെന്നാണ് ഇരുവരുടെയും അഭിപ്രായം. തിരഞ്ഞെടുപ്പ് മാറ്റിവക്കുന്നതിനെ കുറിച്ച് ഔദ്യോഗിക തീരുമാനം സംസ്ഥാന ഉപദേശക സമിതി തലവനായ കാശ്മീർ ഗവർണർ സത്യപാൽ മാലിക്ക് ഇന്ന് കൈക്കൊള്ളും. അതേസമയം ബിജെപി പ്രാദേശിക തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിച്ച് മുന്നോട്ട് വന്നിരുന്നു.
ബിജെപിയുടെ ദേശിയ ജനറൽ സെക്രട്ടറി സംസ്ഥാനത്തെ 2 പാർട്ടികളെയും നിശിതമായി വിമർശിക്കുകയും ചെയ്തിരുന്നു. പിഡിപിയും, എൻ സിയും 35 എയുടെ പേര് പറഞ്ഞ് ജനാതിപത്യ രീതിക്ക് തടസ്സം നിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീം കോടതി ആർട്ടിക്കിൾ 35 എയിൽ ഉള്ള ഹർജികൾ കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേൾക്കുന്നത് പ്രാദേശിക തിരഞ്ഞെടുപ്പുകൾക്ക് ശേഷം ആക്കിയിരുന്നു.
Post Your Comments