
കോഴിക്കോട്; രാജ്യസഭാ സീറ്റ് വിഷയത്തില്‍ ലീഗിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത് വന്നിരുന്നെങ്കിലും നേതൃത്വം ലീഗിനോടൊപ്പം തന്നെ അടിയുറപ്പിച്ച് നില്‍ക്കുകയായിരുന്നു. എന്നാൽ നേതൃത്വത്തെ പോലും ഞെട്ടിച്ചു കോണ്‍ഗ്രസ് അംഗങ്ങള്‍ കാലുവാരിയതോടെ ലീഗിന് ഫറോക്ക് നഗരസഭ ഭരണം നഷ്ടമായത് പുതിയ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.
രാജ്യസഭാ സീറ്റ് വിഷയത്തിന് മുമ്പുതന്നേയുള്ള മുന്നണിയിലെ വിഭാഗീയതയാണ് കോണ്‍ഗ്രസ്സ് അംഗങ്ങളെ ലീഗിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. ലീഗിന്റെ കൈ കടത്തലില്‍ പ്രാദേശിക തലത്തില്‍ രോഷം ഉണ്ടായിരുന്നെങ്കിലും മുന്നണിയുടെ കെട്ടുറപ്പിനെ അത് ബാധിച്ചിരുന്നില്ല. എന്നാൽ രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഒരു സ്വതന്ത്രഅംഗവും എല്‍ഡിഎഫിന് വോട്ട് ചെയ്തതോടെ അവിടെ സിപിഎം നഗര സഭ പിടിച്ചെടുക്കുകയായിരുന്നു.
ബുധനാഴ്ച്ച നടന്ന വോട്ടെടുപ്പില്‍ 21 വോട്ടുകള്‍ നേടിയാണ് എല്‍ഡിഎഫ് ലീഗിനെ തോല്‍പ്പിച്ചത്. ഇതോടെ ഫറോക്ക് നഗരസഭയില്‍ രണ്ടുവര്‍ഷമായി തുടര്‍ന്നു വന്ന ലീഗ് ഭരണം അവസാനിച്ചു. ഏക ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. നഗരസഭയായി മാറിയതിന് ശേഷം ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ ഭരണം സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെ ഭരണം യൂഡിഎഫ് നേടുകയായിരുന്നു. മുസ്ലിം ലീഗിലെ വിപി റൂബീനയായിരുന്നു നഗരസഭയുടെ ആദ്യ അധ്യക്ഷ.
നിലവില്‍ യുഡിഎഫ് അംഗബലം ഒരു സ്വതന്ത്രയടക്കം 16 ആയി ചുരുങ്ങി. നഗരസഭയിലെ 38 അംഗ കൗണ്‍സിലില്‍ 18 പേരാണ് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. ഇതിന് പുറമേ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര അഗം കമറു ലൈലയും വൈസ് ചെയര്‍മാനായ കെ മൊയ്തീന്‍ കോയ, കെടി ശാലിനി എന്നീ കോണ്‍ഗ്രസ് അംഗങ്ങളും എല്‍ഡിഎഫിനു വോട്ട് ചെയ്യുകയായിരുന്നു.
Post Your Comments