അദ്ധ്യാപികമാരുടെ വസ്ത്രധാരണം : സര്‍ക്കുലറുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി

കോട്ടയം: അദ്ധ്യാപികമാര്‍ സാരി മാത്രമേ ധരിക്കാവൂ എന്ന് നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ സര്‍ക്കുലര്‍. 2014-ല്‍ സര്‍ക്കാര്‍ ഈ തര്‍ക്കം തീര്‍ത്തതാണ്. എന്നിട്ടും ചില സ്ഥാപനങ്ങളില്‍ ഇപ്പോഴും സാരിപ്രശ്നം ഉയരുന്നുണ്ട്. വനിതാ അദ്ധ്യാപകരുടെ വസ്ത്രധാരണത്തെ കുറിച്ച്‌ ചില പരാതികള്‍ ഉയര്‍ന്ന വേളയിലാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറങ്ങിയത്. വസ്ത്രധാരണത്തിലെ വിവേചനം സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സര്‍ക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയത്.

നിലവില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാലയങ്ങളില്‍ ചുരിദാറും സല്‍വാര്‍ കമ്മീസും അനുവദിക്കുന്നുണ്ട്. എന്നാല്‍ പ്രൊഫഷണല്‍ കോളേജുകളിലാണ് അപ്രഖ്യാപിത വിലക്ക്. ചില പ്രൊഫഷണല്‍ കോളേജുകളില്‍ അദ്ധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധമാക്കിയെന്ന പരാതിയെത്തുടര്‍ന്നാണ് നടപടി. അദ്ധ്യാപികമാര്‍ ചുരിദാറും സല്‍വാര്‍ കമ്മീസും ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു. കോളേജ് വിദ്യാഭ്യാസവകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സര്‍വകലാശാലകള്‍, ലോ കോളേജുകള്‍ എന്നിവയ്ക്കെല്ലാം സര്‍ക്കുലര്‍ നല്‍കിയിട്ടുണ്ട്.

Share
Leave a Comment