
തിരുവനന്തപുരം•തിരുവനന്തപുരത്ത് സഹോദരന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നയിക്കുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആൻഡേഴ്സൺ എന്ന യുവാവിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു രംഗത്ത്.
ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഘോരം ഘോരം നിലവിളിക്കുന്ന യൂത്ത് കോൺഗ്രസ്സിലെ ബുദ്ധിജീവികളായ വിഷ്ണുനാഥന്മാർക്കും ഷാഫിമാർക്കും ബൽറാമുമാർക്കും ഇക്കാര്യത്തിൽ എന്ത് പറയാനുണ്ടെന്ന് ജോയ് മാത്യു ചോദിച്ചു.
സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായ പോത്തറപ്പന്മാരുടേയും വെള്ളപൂശിയ മേൽക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ് മനോഭാവം മാറ്റാൻ പറയുക. ഇല്ലെങ്കിൽ ബലറാമന്മാർക്ക് മാത്രമല്ല വെള്ളതേച്ച പലർക്കും ആവിഷ്കാരം വെറും ആവി മാത്രമായി ഒതുക്കേണ്ടിവരും.
പോത്ത് അറവുകാർ ചെയ്ത തെറ്റിനു ആൻഡേഴ്സനോട് മാപ്പ് പറയാനുള്ള അന്തസ്സെങ്കിലും യൂത്ത് കോൺഗ്രസ്സിലെ ബുദ്ധിജീവികൾ മാതൃക കാണിക്കണമെന്നും ജോയ് മാത്യു ആവശ്യപ്പെട്ടു.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഫാസിസം എന്ന വാക്ക് ഇടത് പക്ഷം പറയുബോൾ അത് മനസ്സിലാക്കാം. എന്നാൽ ഇന്ദിരയുടെ അനുയായികൾ അതുപറയുംബോൾ ചിരിയാണു വരിക. അപ്പോഴാണു ഫാസിസം വന്നേ എന്നും പറഞ്ഞ് ഒരു പോത്തിനെ നടുറോട്ടിലിട്ട് അറുത്ത് മുറിച്ച് ശാപ്പിട്ടത് -ഇപ്പോഴിതാ ആൻഡേഴ്സൺ എന്ന യുവാവിനെ വാരിയെല്ലും കഴുത്തും തല്ലിപ്പൊട്ടിച്ചിരിക്കുന്നു- കാരണം അയാൾ പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങൾ ചോദിച്ചു എന്നതാണ്. സ്വന്തം സഹോദരന്റെ ലോക്കപ്പ് മരണത്തെക്കുറിച്ച് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി 770 ദിവസമായി സെക്രട്ടറിയേറ്റ് പടീക്കൽ സത്യഗ്രഹമിരിക്കുന്ന ശ്രീജിത്തിനു പിന്തുണയുമായി എത്തിയതായിരുന്നു ആൻഡേഴ്സൺ എന്ന യൂത്ത് കോൺഗ്രസ്സുകാരൻ-)
ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പകച്ചു നിൽക്കുകയൊ ഓടിയൊളിക്കുകയോ ചേയ്യുന്ന അവസ്‌ഥ ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ച് ഒരു ദുരന്തമാണ്. അതിന്റെ പ്രതികാരം തീർക്കുന്നത്‌പോത്തിനെ അറുത്ത് മുറിക്കുന്നപോലെ ഒരു പാവം ചെറുപ്പക്കാരനെ തല്ലിച്ചതച്ചാണോ? (മനുഷ്യനായത്കൊണ്ട് അറുത്ത് തിന്നാൻ പറ്റിയില്ല ; ഭാഗ്യം)
ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ഘോരം ഘോരം നിലവിളിക്കുന്ന യൂത്ത് കോൺഗ്രസ്സിലെ ബുദ്ധിജീവികളായ വിഷ്ണുനാഥന്മാർക്കും ഷാഫിമാർക്കും ബൽറാമുമാർക്കും ഇക്കാര്യത്തിൽ എന്ത് പറയാനുണ്ട്? ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയുന്നതിനുപകരം സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായ പോത്തറപ്പന്മാരുടേയും വെള്ളപൂശിയ മേൽക്കുപ്പായത്തിനുള്ളിലെ ഫാസിസ്റ്റ് മനോഭാവം മാറ്റാൻ പറയുക. ഇല്ലെങ്കിൽ ബലറാമന്മാർക്ക് മാത്രമല്ല വെള്ളതേച്ച പലർക്കും ആവിഷ്കാരം വെറും ആവി മാത്രമായി ഒതുക്കേണ്ടിവരും. പോത്ത് അറവുകാർ ചെയ്ത തെറ്റിനു ആൻഡേഴ്സനോട് മാപ്പ് പറയാനുള്ള അന്തസ്സെങ്കിലും യൂത്ത് കോൺഗ്രസ്സിലെ ബുദ്ധിജീവികൾ മാതൃക കാണിക്കുക.
Post Your Comments