
തിരുവനന്തപുരം: സിപിഐഎം ജില്ലാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയത് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് പണം വകയിരുത്തിയ സംഭവത്തില്‍ സര്‍ക്കാരിനെയും പിണറായിയെയും പരിഹസിച്ച് ജേക്കബ് തോമസ്. പാഠം നാല് ഫണ്ട് കണക്ക് എന്ന് കുറിപ്പില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ജേക്കബ് തോമസിന്റെ പരിഹാസം. സിപിഐഎം സമ്മേളനവേദിയില്‍ നിന്നുള്ള യാത്രയ്ക്ക് എട്ടുലക്ഷം ചെലവ് ആയെന്നാണ് കണക്കുകൾ. ഓഖി കേന്ദ്രസംഘത്തെ കാണാനെന്നാണ് ഉത്തരവില്‍ പറയുന്ന വിശദീകരണം.
ഹെലികോപ്ടർ കമ്പനി ചോദിച്ചത് 13 ലക്ഷമാണെങ്കിലും വിലപേശി എട്ടുലക്ഷത്തില്‍ ഒതുക്കിയെന്നും അവകാശപ്പെടുന്നു. ഓഖി ദുരന്തനിവാരണഫണ്ട് ഉപയോഗിച്ച് തൃശൂരിലെ സിപിഐഎം സമ്മേളന വേദിയിൽനിന്നു ഹെലികോപ്ടറിലുള്ള മുഖ്യമന്ത്രിയുടെ യാത്രയാണ് വിവാദമായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി സർക്കാർ ആവർത്തിക്കുന്നതിനിടെയായിരുന്നു ഈ യാത്ര. ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിപ്സാണ്‍ എന്ന സ്വകാര്യ കമ്പനിയുടെ ഹെലിക്കോപ്ടറാണ് മുഖ്യമന്ത്രി വാടകയ്ക്ക് എടുത്തത്.
തിരുവനന്തപുരം കലക്ടറുടെ കീഴിലുള്ള ദുരന്തനിവാരണ ഫണ്ടില്‍നിന്നാണ് പണം അനുവദിച്ചത്. ഡിസംബര്‍ 26ന് തൃശൂര്‍ സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു മുഖ്യമന്ത്രി. ഉച്ചതിരിഞ്ഞ് തലസ്ഥാനത്ത് രണ്ട് പരിപാടികളാണുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞ് മൂന്നിന് ഓഖി കേന്ദ്രസംഘവുമായുള്ള കൂടിക്കാഴ്ച, തുടർന്ന് മന്ത്രിസഭാ യോഗം. വൈകിട്ട് 4.30ന് തിരികെ പാര്‍ട്ടി സമ്മേളന വേദിയിലേക്കുള്ള പറക്കൽ. ഈ മാസമാണ് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പണം നല്‍കുന്നതു സംബന്ധിച്ച ഉത്തരവിറക്കിയത്.
Post Your Comments