
പയ്യന്നൂര്‍: സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളെ ഇളക്കിമറിച്ച് ബി.ജെ.പി. സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര തുടരുന്നു. ചെങ്കൊടി മാത്രം പിടിച്ചു വളര്‍ന്ന ഗ്രാമത്തിലൂടെയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കാവിക്കൊടി പടിച്ചു നടന്നത്. ചെങ്കൊടി പറന്ന വീഥികളില്‍ കാവിക്കൊടി ഏന്തി ആയിരങ്ങള്‍ യാത്രയെ വരവേറ്റു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അലയടിച്ചെത്തിയ യാത്രയില്‍ ദേശീയാധ്യക്ഷന്‍ അമിത്ഷായുടെ പങ്കാളിത്തമാണ് ദേശീയശ്രദ്ധയാകര്‍ഷിക്കുന്നത്.
പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ സമ്മേളനവേദിയില്‍ അമിത്ഷാ കുമ്മനത്തിന് പതാക കൈമാറി യാത്ര ഇന്നലെ ഉദ്ഘാടനംചെയ്തു. സമാപന സമ്മേളനനഗരിയിലേക്കെത്തുന്നവരെ പോലീസ് നിയന്ത്രിച്ചപ്പോള്‍, അമിത്ഷാ വേദിയില്‍നിന്ന് പോലീസിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരെ തടഞ്ഞുള്ള സുരക്ഷയൊരുക്കാന്‍ പോലീസ് തയ്യാറാവേണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയം ചര്‍ച്ചയാക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ജാഥ കടന്നു പോകുമ്പോള്‍ ശരിക്കും ചങ്കിടിച്ചത് സി.പി.എം നേതാക്കള്‍ക്കായിരുന്നു.
ജാഥയുടെ വീര്യത്തേക്കാള്‍ സ്വന്തം അണികളെ അടക്കി നിര്‍ത്തുക എന്ന കാര്യത്തിലായിരുന്നു നേതാക്കളുടെ ശ്രദ്ധ. അണികള്‍ ആവേശം കൊണ്ട് എന്തെങ്കിലും അക്രമം കാണിച്ചാല്‍ അത് ദേശീയ തലത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്ന ചിന്ത തന്നെയായിരുന്നു അതിനു കാരണം. തങ്ങള്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന സന്ദേശമായിരുന്നു കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയ്ക്കു ചുവപ്പു കോട്ടകളിലൂടെ തുടക്കമിട്ടതിലൂടെ അമിത് ഷാ ലക്‌ഷ്യം വെച്ചത്.
സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൂടെ, കാവിക്കൊടിയേന്തിയ ആയിരങ്ങളുടെ അകമ്പടിയോടെ എട്ടു കിലോമീറ്ററോളം കാല്‍നടയായി ജാഥയില്‍ പങ്കെടുത്തു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിക്ക് കൂടുതല്‍ പ്രവര്‍ത്തകരെ നഷ്ടപ്പെട്ടത് മുഖ്യമന്ത്രിയുടെ ജില്ലകൂടിയായ കണ്ണൂരിലായതുകൊണ്ടാണ് ജനരക്ഷായാത്ര കണ്ണൂരില്‍ തുടങ്ങിയത് എന്ന് അമിത് ഷാ പറഞ്ഞു. ഇന്ന് അണികൾക്ക് ആവേശമായി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആണ് ജനരക്ഷാ യാത്രയിൽ പങ്കെടുക്കാനായി എത്തുന്നത്.കണ്ണൂര്‍ ജില്ലയിലാണ് യാത്ര ഇന്നും പര്യടനം നടത്തുന്നത്.
തളിപ്പറമ്പിനടുത്തുള്ള കീച്ചേരിയില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര കണ്ണൂര്‍ ടൗണില്‍ സമാപിക്കും. വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ലയും ചടങ്ങില്‍ പങ്കെടുക്കും. യുപി യോഗി ആദിത്യനാഥിന്റെ വരവിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
Post Your Comments