
മഞ്ചേരി: രണ്ട് കോടി രൂപയോളം വിലമതിക്കുന്ന രണ്ടായിരത്തിന്റെ വ്യാജ നോട്ടുകൾ വിപണിയിൽ. കഴിഞ്ഞ ആറുമാസത്തിനിടെ ഇവ കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ തരണം ചെയ്തതായി ബംഗളൂരു കേന്ദ്രീകരിച്ച കള്ളനോട്ട് സംഘത്തെ പിടികൂടിയ മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ അറിയിച്ചു. ഉയര്‍ന്ന നിലവാരമുള്ള അച്ചടിയന്ത്രമാണ് സംഘത്തില്‍നിന്ന് പിടിച്ചെടുത്തതെന്നും നോട്ട് നിര്‍മാണത്തിന് രണ്ട് ഐ.ടി പ്രഫഷനലുകളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും ഇവരെക്കുറിച്ച് വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. രൂപകല്പന, സാങ്കേതിക വൈദഗ്ധ്യത്തോടെയുള്ള അച്ചടി, വിതരണം എന്നീ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചവരും പ്രതികളാകുമെന്നാണ് വിവരം. രഹസ്യവിവരത്തെ തുടർന്ന് ആവശ്യക്കാരായി ചമഞ്ഞ് പൊലീസ് ഒരുക്കിയ കെണിയിലാണ് സെപ്റ്റംബര്‍ 20ന് സംഘം അകപ്പെട്ടത്. ആറുലക്ഷം വ്യാജനുമായാണ് നാലംഗ സംഘം മഞ്ചേരിയിലെത്തിയത് ഒരുലക്ഷം രൂപക്ക് രണ്ടുലക്ഷം വ്യാജനോട്ടെന്നാണ് കണക്കെന്നും നോട്ട് വാങ്ങാനെത്തിയവര്‍ രക്ഷപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഷൊര്‍ണൂര്‍ ചെറുതുരുത്തിയില്‍ വാടകവീട് കേന്ദ്രീകരിച്ചാണ് വ്യാജ നോട്ട് നിർമാണം തുടങ്ങിയത്. പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന സംശയത്താൽ നോട്ട് നിർമാണം ബംഗളൂരുവിലേക്ക് മാറ്റി.കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും പുലര്‍ച്ച രണ്ടുമുതല്‍ സജീവമാകുന്ന പച്ചക്കറി, മത്സ്യ മാര്‍ക്കറ്റുകളെയാണ് നോട്ട് വിതരണം ചെയാൻ വേണ്ടി ഇവർ ആശ്രയിച്ച സ്ഥലങ്ങൾ. കമീഷന് വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന വിതരണ സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. അതിനാൽ ഒറിജിനലും വ്യാജനും തിരിച്ചറിയാനുള്ള ശേഷി ജനങ്ങള്‍ കൈവരിക്കുക മാത്രമാണ് പോംവഴിയെന്ന് പൊലീസ് പറയുന്നു. ചൈനയില്‍നിന്നാണ് ഇവർ നോട്ടടിക്കാനുള്ള പേപ്പര്‍ ഇറക്കുമതി ചെയ്തത്. ഹൈദരാബാദ്, മുബൈ എന്നിവിടങ്ങളില്‍നിന്നാണ് നോട്ടില്‍ പതിക്കുന്ന ത്രെഡ് സംഘടിപ്പിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
Post Your Comments