
കൊച്ചി: കൊച്ചിയില്‍ മത്സ്യത്തൊഴിലാളികളുടെ ബോട്ടിലിടിച്ച കപ്പൽ പിടിച്ചെടുത്തു. കപ്പൽ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കുമെന്ന് കോസ്റ്റല്‍ പോലീസ് എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി. പാനമയിൽ രജിസ്റ്റർ ചെയ്ത ആമ്പർ എൽ എന്ന കപ്പലാണ് ബോട്ടിലിടിച്ചത്. നേവിയും കോസ്റ്റ് ഗാർഡും ചേർന്നാണ് പിടിച്ചെടുത്തത്. കപ്പൽ കൊച്ചിയിലേക്ക് കൊണ്ടുവരും.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന്റെ അനുമതിയോടെ കപ്പല്‍ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങള്‍ ബാധകമായ കേസാണിത്. അതിനാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തില്‍ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ക്യാപ്റ്റനെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളില്‍ എടുത്തുചാടി നടപടി സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചു. കാണാതായ ആള്‍ക്കു വേണ്ടി പൊലീസിനൊപ്പം കോസ്റ്റ് ഗാര്‍ഗം നേവിയും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇന്നു പുലര്‍ച്ചെ രണ്ടു മണിക്ക് കൊച്ചി പുറം കടലിലായിരുന്നു അപകടം. പുതുവൈപ്പിനിൽ നിന്നും 20 നോട്ടിക്കൽമൈൽ അകലെ നടന്ന അപകടത്തില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. ഒരാളുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്.
Post Your Comments