India

രമ്യയ്ക്ക് ചീമുട്ടയേറിന് പിന്നാലെ ചെരിപ്പേറും

മംഗളൂരു : കന്നഡ നടിയും കോണ്‍ഗ്രസ് നേതാവുമായ രമ്യയ്ക്ക് ചീമുട്ടയേറിന് പിന്നാലെ ചെരിപ്പേറും. കഴിഞ്ഞ ദിവസം രമ്യയുടെ വാഹനത്തിന് നേരെ ചീമുട്ടയേറ് ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഇവര്‍ പങ്കെടുത്ത പരിപാടിയില്‍ വേദിക്കു നേരെ ചെരുപ്പും കല്ലും തക്കാളിയുമെറിഞ്ഞു. ഇന്നലെ രാത്രി വൈകി കദ്രി ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ വേദിക്കു നേരെയാണ് കല്ലേറുണ്ടായത്.

പൊലീസിന്റെ സമയോചിത ഇടപെടലാണ് സ്ഥിതി നിയന്ത്രിക്കാനും പരിപാടി സുഗമമായി നടത്താനും വഴിയൊരുക്കിയത്. പരിപാടിയില്‍ പ്രസംഗിച്ച ശേഷം മടങ്ങിയ രമ്യക്ക് പൊലീസ് സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്തിരുന്നു. ഒരു പരിപാടിയുടെ ഭാഗമായി പാകിസ്ഥാന്‍ സന്ദര്‍ശിച്ചു തിരിച്ചെത്തിയ രമ്യ, ചിലര്‍ പറയുന്നതു പോലെ പാകിസ്ഥാന്‍ തിന്മയുടെ നാടല്ലെന്നും അവിടുത്തെ ജനങ്ങള്‍ നല്ലവരാണെന്നും പറഞ്ഞിരുന്നു. ഈ പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി-സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മംഗളൂരുവിലെത്തിയ രമ്യക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

മംഗളുരു വിമാനത്താവളത്തിലും ഇവിടെ നിന്നു നഗരത്തിലേക്കു വരവേ വിമാനത്താവള പരിസരത്തു മെയിന്‍ റോഡിലെ കെഞ്ചാര്‍ ജംക്ഷനിലും രമ്യയ്ക്കു നേരെ കരിങ്കൊടി കാട്ടുകയും കെഞ്ചാര്‍ ജംക്ഷനില്‍ ഇവരുടെ വാഹനത്തിനു നേരെ പ്രതിഷേധക്കാര്‍ മുട്ടയെറിയുകയും ചെയ്തിരുന്നു. തുടര്‍ന്നു രമ്യയ്ക്കും ഇവര്‍ പങ്കെടുത്ത പരിപാടിക്കും കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഈ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയാണു വേദിക്കു നേരെ വീണ്ടും അതിക്രമം അരങ്ങേറിയത്. പരിപാടിക്കിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button