KeralaNews

വിധവയായ യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചു; യുവാവ് ആത്മഹത്യ ചെയ്തു

മാരാരിക്കുളം: ഭര്‍ത്താവ് മരിച്ച യുവതി വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ഇരുപത്തിയേഴുകാരന്‍ ആത്മഹത്യ ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് പുലക്കാട്ടുചിറയില്‍ പൊന്നപ്പന്റെ മകന്‍ ജയരാജാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ ആലപ്പുഴ ഉദയാ സ്റ്റുഡിയോയ്ക്ക് പിന്നില്‍ യുവതിയുടെ വാടകവീടിന്റെ മുറ്റത്തായിരുന്നു ആത്മഹത്യ. ജയരാജിന്റെ പെണ്ണുകാണല്‍ ഇന്ന് നടക്കാനിരിക്കെയാണ് മരണം.

പത്തു വയസുള്ള മകനും അമ്മയ്ക്കുമൊപ്പം ആറു മാസമായി യുവതി ഈ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു വര്‍ഷത്തോളമായി ജയരാജ് നിരന്തരം പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ശനിയാഴ്ച രാത്രി പത്തോടെ യുവതിയുടെ വീട്ടില്‍ ചെന്ന് വിവാഹത്തിന് സമ്മതിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇത് നിരസിക്കപ്പെട്ടതോടെ ഇയാള്‍ ഫോണിലൂടെ വീണ്ടും വിവാഹാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് വീട്ടു മുറ്റത്ത് ജീവനൊടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

രാത്രി വീട്ടുമുറ്റത്തെത്തിയ ജയരാജ് കൈത്തണ്ട മുറിച്ച് വീടിന്റെ ഭിത്തിയില്‍ രക്തംകൊണ്ട് യുവതിയുടെ പേരെഴുതിവച്ചു. കൈയില്‍ കരുതിയിരുന്ന വിഷദ്രാവകം കഴിച്ചശേഷം വീടിന്റെ മുന്നിലെ കഴുക്കോലില്‍ കയര്‍ കുരുക്കി തൂങ്ങുകയായിരുന്നു. ഓരോന്നു ചെയ്യുമ്പോഴും കാര്യം വീടിനുള്ളിലായിരുന്ന യുവതിയോട് ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു. യുവതി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നു പൊലീസ് എത്തിയപ്പോഴേക്കും ജയരാജ് മരിച്ചിരുന്നു. ഇയാളുടെ പോക്കറ്റില്‍ നിന്ന് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു.

ജയരാജിന്റെ ശല്യം അസഹ്യമായപ്പോള്‍ ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനില്‍ മൂന്നു തവണ പരാതി നല്‍കിയിരുന്നതായി യുവതി പറഞ്ഞു. സെല്‍വിയാണ് ജയരാജിന്റെ മാതാവ്. സഹോദരി: കവിത. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button