
മലബാർ ജീവിതത്തിൻ്റെ പശ്ചാത്തലത്തിലൂടെ ആ നാടിൻ്റെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ച പറയുന്ന ചിത്രമാണ് ഒരു വടക്കൻ സന്ദേശം സാരഥി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അജയൻ ചോയങ്കോട് സംവിധാനം ചെയ്യുന്നു. സത്യചന്ദ്രൻ പൊയിൽക്കാവിൻ്റേതാണ് രചന.
കണ്ണൂരിലും പരിസരങ്ങളിലുമായി കലാരംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു സംഘം കലാകാരന്മാരെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇവർക്കൊപ്പം പ്രമുഖരായ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ആകർഷകമാക്കുവാൻ സഹായകരമാക്കുന്നു. മലബാറിൻ്റെ ജീവിത സംസ്കാരവും, ആചാരാനുഷ്ഠാനങ്ങളും, കലാപ്രവർത്തനങ്ങളും രാഷ്ട്രീയ സാമൂഹ്യ കാഴ്ച്ചപ്പാടുകൾക്കുമൊക്കെ പ്രാധാന്യം നൽകി, ഒരു നാടിൻ്റേയും, ഏതാനും ചെറുപ്പക്കാരുടേയും ജീവിതമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനിടയിലൂടെ ഹൃദ്യമായ ഒരു പ്രണയകഥയും പ്രധാന ഭാഗഭാക്കാകുന്നുണ്ട്.
കണ്ണാടിപ്പൊയിൽ എന്ന ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. ചെറുപ്പത്തിൻ്റേതായ പല നടപടികളും ഉണ്ടെങ്കിലും നാടിൻ്റെ നന്മ ആഗ്രഹിക്കുന്ന ഏതാനും ചെറുപ്പക്കാരിലൂടെയും, ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകയും, അങ്കണവാടി ടീച്ചറുമായ ജ്യോതി ലക്ഷ്മിയുടേയുമാണ് ചിത്രത്തിൻ്റെ കഥാ പുരോഗതി. ഇവർക്കിടയിലെ സുധിയുടെ തന്നെ ടൂ വീലർ വർക്ക്ഷോപ്പിൽ പണിയെടുക്കുന്നവരാണിവരെല്ലാം. ജോയി, അഷറഫ്, കിരൺ എന്നിവരാണ് മറ്റുള്ളവർ. ഇവർക്കിടയിൽ സുധിക്ക് നിഹാര എന്ന പെൺകുട്ടിയുമായി പ്രണയവുമുണ്ട്. സാമൂഹ്യ പ്രവർത്തകയായ ജ്യോതി ലക്ഷ്മി ഇതിനിടയിൽ കൊല്ലപ്പെടുന്നത് ചിത്രത്തിന് പുതിയ വഴിഞ്ഞിരിവുണ്ടാക്കുന്നു.
നർമ്മവും, പ്രണയവും, അൽപ്പം ഹൊററും കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മലബാർ മേഖലയില മികച്ച മോണോ ആക്ട് കലാകാരനായ റസൽ ഹാരിസ്സാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരഭി , അനിൽ വടക്കുമ്പാട്, രാജൻ കണ്ടത്തിൽ, ലസിതദാമോദരൻ, റീന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെല്ലാം ഈ മേഖലകളിലെ കലാരംഗങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ്.
ഛായാഗ്രഹണം – കമൽനാഥ് പയ്യന്നൂർ.
നിർമ്മാണ നിർവ്വഹണം -ജോബി ആൻ്റണി .
മെയ് ഒന്നിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, ഭാഗങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
Post Your Comments