
കോഴിക്കോട് : ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളെ അപായപ്പെടുത്തുമെന്ന് ഊമക്കത്ത്. താമരശ്ശേരി ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനാണ് കത്ത് ലഭിച്ചത്. സ്കൂള്‍ അധികൃതരുടെ പരാതിയിൽ താമരശ്ശേരി പൊലീസ് കേസ് എടുത്തു.
ഷഹബാസ് കൊലക്കേസിൽ ആദ്യം പിടിയിലായ അഞ്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് കത്ത് അയച്ചിരിക്കുന്നത്. വൃത്തിയുളള കൈപ്പടയിൽ എഴുതിയ കത്ത് തപാലിലാണ് അധ്യാപകന് ലഭിച്ചത്. വിലാസം രേഖപ്പെടുത്താതെയാണ് കത്ത്. കത്തിൽ ഷഹബാസിന്റെ കൊലപാതകത്തിൽ അമർഷം രേഖപ്പെടുത്തുകയും കുറ്റാരോപിതർക്കെതിരെ കൊലവിളി നടത്തുകയും ചെയ്തിട്ടുണ്ട്.
കോരങ്ങാട്ടെ പരീക്ഷ കേന്ദ്രത്തിൽ പൊലീസ് സുരക്ഷയിൽ ഏതാനും പരീക്ഷ മാത്രമേ എഴുതാൻ പറ്റുകയുളളൂ, എസ്എസ്എൽഎസി പരീക്ഷ പൂർത്തിയാകുന്നതിന് മുമ്പ് കുട്ടികളെ അപായപ്പെടുത്തുമെന്നാണ് കത്തിൽ പറയുന്നത്. വിദ്യാർത്ഥി സംഘർഷത്തിന്റെ പശ്ചാത്തലത്തിലുളള കേസായതിനാൽ അതീവ രഹസ്യമായാണ് അന്വേഷണം നടക്കുന്നത്. കത്തിലെ വ്യക്തമായി പതിയാത്ത പോസ്റ്റ് ഓഫീസ് സീൽ പരിശോധിച്ച് അയച്ച സ്ഥലം കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്.
ഷഹബാസ് കൊലപാതകത്തിൽ അക്രമത്തിനും ഗൂഢാലോചനയ്ക്കും പ്രേരണ നൽകിയവരെ കൂടി കേസിൽ ഉൾപ്പെടുത്താനുളള തയ്യാറെടുപ്പിലാണ് പൊലീസ്. ട്യൂഷൻ സെന്ററിലുണ്ടായ പ്രശ്നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാർത്ഥി സംഘർഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസിന് ജീവൻ നഷ്ടമായത്.
Post Your Comments