Kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു; വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പും യെല്ലോ അലർട്ടും

തിരുവനന്തപുരം: കേരളത്തിൽ ചൂട് ക്രമാതീതമായി ഉയരുന്നു. ചൂട് ഇനിയും കൂടുമെന്ന് തന്നെയാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് പലയിടങ്ങളിലും അന്തരീക്ഷ താപനില സാധാരണയെക്കാൾ മൂന്നു ഡി​ഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിൽ ഒരു ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പില്ല. അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെയായേക്കുമെന്നാണ് പ്രവചനം. ഇന്നലെ പാലക്കാടാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്. 38.3 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്നലെ പാലക്കാട്ടെ ഉയർന്ന താപനില. ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ കിട്ടിയേക്കുമെന്നും അറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരാം. ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ഉയർന്ന താപനില 36 ഡി​ഗ്രി സെൽഷ്യസ് വരെയെത്തും. ഈ ജില്ലകളിൽ മഞ്ഞ അലർട്ടാണുള്ളത്.

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് കൂടുതൽ അപകടമാണെന്നും മുന്നറിയിപ്പുണ്ട്. പകൽ 10 മണി മുതൽ മൂന്നു മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മൽസ്യ തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. മലമ്പ്രദേശങ്ങൾ , ഉഷ്ണമേഖലാ പ്രദേശങ്ങൾ തുടങ്ങിയവയിൽ പൊതുവെ തന്നെ UV സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന UV സൂചികയുണ്ടാവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button