ന്യൂഡൽഹി: അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്ന് പുറപ്പെട്ട സൈനികവിമാനം അമൃത്സറിൽ ലാൻഡ് ചെയ്തു. 205 പേരാണ് വിമാനത്തിലുള്ളതെന്നാണ് വിവരം.
ബുധനാഴ്ച ഉച്ചയ്‌ക്ക് ശേഷം അമൃത്സറിലുള്ള ശ്രീഗുരു രാംദാസ് ജി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് യുഎസ് വിമാനം എത്തിയത്. ഫെബ്രുവരി നാലിന് പുലർച്ചെ മൂന്ന് മണിക്ക് ടെക്സാസിലെ സാൻ അന്റോണിയോയിൽ നിന്ന് പുറപ്പെട്ട സി-17 എയർക്രാഫ്റ്റ് ബുധനാഴ്ച പുലർച്ചെ അമൃത്സറിൽ എത്തേണ്ടതായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ വിമാനം വൈകി.
പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്‌ട്ര, യുപി എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ അധികവും. ഏജന്റുകളാൽ കബളിപ്പിക്കപ്പെട്ടും ചതിക്കപ്പെട്ടും യുഎസിൽ എത്തിയവരും ഇക്കൂട്ടത്തിലുണ്ട്. അമേരിക്കയിൽ കഴിഞ്ഞ മാസം ചുമതലയേറ്റ ഡോണൾഡ് ട്രംപിന്റെ കർശന ഉത്തരവാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നതിലേക്ക് നയിച്ചത്.
മതിയായ രേഖകളില്ലാതെ യുഎസിൽ കഴിയുന്ന ഇതരരാജ്യക്കാരെ തിരിച്ചയക്കുന്നതിനായുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചിരുന്നു.
Post Your Comments