ഇന്റർവ്യൂ കത്ത് കൃത്യസമയത്ത് എത്തിച്ചില്ല; മലപ്പുറം സ്വദേശിക്ക് തപാൽ വകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

മലപ്പുറം: ജോലിക്കായുള്ള ഇന്റർവ്യൂ അറിയിപ്പ് അടങ്ങിയ കത്ത് കൃത്യസമയത്ത് എത്തിച്ചു നൽകാത്തതിന് തപാൽ വകുപ്പിന് പിഴ ചുമത്തി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. മലപ്പുറം ജില്ലാ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനാണ് പരാതിക്കാരന് തപാൽ വകുപ്പ് ഒരുലക്ഷം രൂപ നഷ്ടപരിഹാ​രം നൽകണമെന്ന് വിധിച്ചത്. പുൽപ്പറ്റ ചെറുതൊടിയിൽ അജിത് എന്നയാളുടെ പരാതിയിലാണ് നടപടി. നഷ്ടപരിഹാരമായ ഒരുലക്ഷം രൂപക്ക് പുറമേ കോടതി ചിലവായി അയ്യായിരം രൂപയും നൽകണമെന്നാണ് വിധി.

ശാരീരിക പരിമിതികളുള്ള അജിത്തിന് റവന്യൂ വകുപ്പിൽ സർവ്വേയർ തസ്തികയിൽ താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം സംബന്ധിച്ച അറിയിപ്പാണ് കൃത്യസമയത്ത് വിതരണം ചെയ്യാതിരുന്നത്. 2024 ഫെബ്രുവരി 14 ന് നടത്തിയ അഭിമുഖത്തിനുള്ള കത്ത് ഫെബ്രുവരി 16 നാണ് പരാതിക്കാരന് ലഭിച്ചത്. ഫെബ്രുവരി ആറിന് സിവിൽ സ്റ്റേഷൻ പോസ്റ്റോഫീസ് മുഖേന അയച്ച അറിയിപ്പ് ഫെബ്രുവരി ഏഴിന് തന്നെ കരുവമ്പ്രം പോസ്റ്റോഫീസിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി 16 ന് മാത്രം അറിയിപ്പ് ലഭിച്ചതിനാൽ ഉദ്യോഗാർഥിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാതെ പോവുകയും ജോലിക്കുള്ള അവസരം നഷ്ടമാവുകയും ചെയ്തു.

സംഭവസമയത്ത് പോസ്റ്റ് മാൻ ചുമതല നിർവഹിച്ചയാളുടെ വീഴ്ച കണ്ടെത്തിയതിനാൽ ജോലിയിൽ നിന്ന് പിരിച്ചു വിട്ടുവെന്നും വകുപ്പിന് നഷ്ടപരിഹാരം നൽകാൻ ബാധ്യതയില്ലെന്നുമുള്ള പോസ്റ്റൽ വകുപ്പിന്റെ വാദങ്ങൾ തള്ളിയാണ് കമ്മീഷൻ നഷ്ടപരിഹാരം വിധിച്ചത്. ശാരീരികമായ അവശതയുള്ളവരെ ചേർത്തു പിടിക്കാനുള്ള സാമൂഹ്യബാധ്യത കൂടിയാണ് പോസ്റ്റൽ വകുപ്പിന്റെ വീഴ്ച കാരണം നിർവ്വഹിക്കാതെ പോയതെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

ഒരുലക്ഷം രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം പരാതിക്കാരന് പോസ്റ്റൽ വകുപ്പും വീഴ്ചവരുത്തിയ ജീവനക്കാരനും ചേർന്ന് നൽകണമെന്നും അല്ലാത്ത പക്ഷം വിധി തീയതി മുതൽ 9% പലിശ നൽകണമെന്നും കെ.മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവിൽ പറഞ്ഞു

Share
Leave a Comment