ലെബനോനില്‍ കനത്ത ബോംബിംഗ്, 6 പേര്‍ കൊല്ലപ്പെട്ടു, സ്ഥിതി കൂടുതല്‍ ഗുരുതരം: ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രം

ലെബനോന്‍: ലെബനോനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനോനിലുണ്ടായ ബോംബിംഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിച്ചാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കപ്പല്‍ മാര്‍ഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചര്‍ച്ചയായിട്ടുണ്ട്.

Read Also: അർജുന്റെ കുടുംബം ഉയർത്തിയ ആരോപണങ്ങൾക്കിടെ മനാഫിന് ഇന്ന് കോഴിക്കോട് സ്വീകരണം: പ്രതികരിക്കുമെന്ന് അറിയിപ്പ്

ലെബനോനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോന്‍ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍ (22) ആണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു. ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍, ക്യാപ്റ്റന്‍ ഹരേല്‍ എറ്റിംഗര്‍, ക്യാപ്റ്റന്‍ ഇറ്റായി ഏരിയല്‍ ഗിയറ്റ്, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നോം ബാര്‍സിലേ, സര്‍ജന്റ് ഫസ്റ്റ് ക്ലാസ് ഓര്‍ മന്റ്‌സൂര്‍,സര്‍ജന്റ് ഫസ്റ്റ് ക്ലാസ് നസാര്‍ ഇറ്റ്കിന്‍, സ്റ്റാഫ്. സെര്‍ജന്റ് അല്‍മ്‌കെന്‍ ടെറഫ്, സ്റ്റാഫ് സര്‍ജന്റ് ഇഡോ ബ്രോയര്‍ എന്നിവരാണ് തെക്കന്‍ ലെബനനിലെ കരയുദ്ധത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം, വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നിവ തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെട്ടു. വ്യോമസേനയ്ക്ക് ഒപ്പം കരയുദ്ധത്തില്‍ നിരവധി ഹിസ്ബുല്ല പോരാളികളെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ അറിയിച്ചു.

ഇറാന്റെ എണ്ണക്കിണറുകള്‍, ആണവോര്‍ജ ശാലകള്‍ അടക്കമുള്ള ഊര്‍ജ ഉല്‍പ്പാദന കേന്ദ്രങ്ങള്‍, തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ട് ഇസ്രായേല്‍ തിരിച്ചടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച നടത്തി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
Leave a Comment