ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ അധികാരത്തിലേക്ക്

കൊളംബോ: ശ്രീലങ്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സോഷ്യലിസ്റ്റ് പാർട്ടിയായ ജനത വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിനടുത്ത്. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയേയും പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയേയും ബ​ഹു​​​ദൂരം പിന്നിലാക്കിയാണ് അനുര കുമാര ദിസനായകെയുടെ മുന്നേറ്റം. ഇതുവരെ എണ്ണിയതിൽ 57 ശതമാനം വോട്ടുകൾ അനുര കുമാര ദിസനായകെ സ്വന്തമാക്കി. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മുമ്പ് തീവ്ര ഇടതുപക്ഷ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുരുന്ന പാർട്ടിയായിരുന്നു ജനത വിമുക്തി പെരമുന. എന്നാൽ, തെരഞ്ഞെടുപ്പിന് മുമ്പ് തീവ്ര ആശങ്ങൾ ഉപേക്ഷിച്ച് സോഷ്യലിസ്​റ്റ് പാർട്ടിയായി രൂപം മാറിയിരുന്നു. രാജപക്‌സെ സർക്കാരിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന്റെ പ്രധാന നേതാവെന്ന നിലയിൽ യുവാക്കൾക്കിടയിൽ ദിസനായകയെക്ക് കാര്യമായ സ്വാധീനമുണ്ട്. അഴിമതി ഇല്ലാതാക്കുക, സ്വകാര്യവത്കരണം പുനഃപരിശോധിക്കുക, ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കുക, ക്ഷേമ പദ്ധതികൾ വ്യാപിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചാണ് ദിസനായകെയുടെ ജനത വിമുക്തി പെരമുന തെരഞ്ഞെടുപ്പിനെ നേരിട്ടത്.

38 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇന്നലെ രാജ്യമൊട്ടാകെയുള്ള 13,000 പോളിങ് സ്​റ്റേഷനുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ദിസനായകെ മുന്നിലെത്തുമെന്നും റെനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നായിരുന്നു സർവേഫലങ്ങൾ. 22 ഇലക്ട്റൽ ഡിസ്ട്രിക്ടുകളിൽ ഏഴിലെയും തപാൽ വോട്ടിംഗിൽ അനുര കുമാര ദിസനായകെ 57 ശതമാനം വോട്ടുകളാണ് നേടിയത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ തുടന്നുള്ള വോട്ടെണ്ണലിലും അനുര കുമാര ദിസനായകെ വ്യക്തമായ ലീഡ് തുടരുകയാണ്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ കലാപത്തിനും പിന്നാലെ മുൻപ്രസിഡന്റ് ഗോതബയ രാജപക്സ രാജിവച്ചതിനെത്തുടർന്നാണ് റനിൽ വിക്രമസിംഗെ അധികാരമേറ്റത്.

Share
Leave a Comment