KeralaLatest NewsIndia

സിനിമ നിർമാതാവിന്റെ ഉടമസ്ഥതയിൽ വൻ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം: എംഡിഎംഎ നിർമ്മിക്കാൻ ആധുനിക വിദേശ ഉപകരണങ്ങളും!

തൃശൂർ: സിന്തറ്റിക് ലഹരിമരുന്ന് കേസിൽ കേരള പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജു അറിയപ്പെടുന്ന സിനിമ നിർമാതാവും ശതകോടീശ്വരനും. പതിറ്റാണ്ടുകളായി കെമിക്കൽ ബിസിനസ് നടത്തുന്ന ഇയാൾ ഇതിന്റെ മറവിലായിരുന്നു ലഹരിമരുന്ന് നിർമാണ കേന്ദ്രവും നടത്തിയിരുന്നത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രവും കേരള പൊലീസ് കണ്ടെത്തി.

ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിമരുന്നു കൈവശം വച്ചയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ലഹരിക്കടത്തിന്റെ ഉറവിടം തേടിപ്പോയ കേരള പൊലീസാണ് ഹൈദരാബാദിൽ വൻ ലഹരിമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തിയത്. 2024 ജൂലൈ രണ്ടിനാണ് തൃശൂർ സിറ്റിയിലെ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പൊലീസ് പിടികൂടുന്നത്. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടരക്കിലോ ലഹരിമരുന്ന് താമസസ്ഥലത്തുണ്ടെന്നു മനസ്സിലാക്കിയ പൊലീസ് അതും കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് ലഹരിമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരിവിരുദ്ധസേനയും ചേർന്ന് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു.

ലഹരിമരുന്ന് ഹൈദരാബാദിൽ നിന്നാണ് എത്തിച്ചതെന്ന് ഇവരിൽ നിന്ന് മനസ്സിലാക്കി. ലഹരിമരുന്ന് ഇവർക്ക് നൽകിയയാളെ ഹൈദരാബാദിലെത്തി അന്വേഷണസംഘം പിടികൂടി. അവിടെയുള്ള ലഹരിമരുന്ന് നിർമാണകേന്ദ്രത്തിന്റെയും ഉടമയുടെയും വിവരവും പ്രതിയിൽനിന്ന് ലഭിച്ചു. ഹൈദരാബാദ് കക്കാട്ടുപള്ളി നരസിംഹ രാജുവിന്റേതാണ് ലഹരിമരുന്ന് നിർമാണകേന്ദ്രം എന്നായിരുന്നു പിടിയിലായ ആൾ നൽകിയ മൊഴി. ഇയാളെ അറസ്റ്റ് ചെയ്ത് ലഹരിമരുന്നു നിർമാണകേന്ദ്രം പൊലീസ് കണ്ടെത്തി. വ്യവസായ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ വൻതോതിൽ ലഹരിമരുന്ന് ഉൽപ്പാദിപ്പിച്ചതായി കണ്ടെത്തി.

തൃശൂർ റീജനൽ ഫൊറൻസിക് സയൻസ് ലാബിലെ സയൻറിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ലാബിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎ നിർമിക്കുന്ന രാസവസ്തുക്കൾ പിടിച്ചെടുത്തു. പൊലീസിനെ പോലും ഞെട്ടിപ്പിക്കുന്ന ആധുനിക വിദേശ ഉപകരണങ്ങളാണ് ഫാക്ടറിയിൽ ഉണ്ടായിരുന്നത്. മൂത്രാശയ, വൃക്ക രോഗങ്ങൾക്കുള്ള മരുന്നുകളുടെ മറവിലാണ് ലഹരിവസ്തുക്കൾ ഉൽപ്പാദിപ്പിച്ചിരുന്നത്.

രണ്ടുപതിറ്റാണ്ടിലേറെയായി കെമിക്കൽ ബിസിനസിലുള്ള ഇയാൾക്ക് വിദേശത്തേക്ക് കെമിക്കൽ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയുണ്ട്. സിനിമ മേഖലയിലും ഇയാൾ ലഹരിമരുന്ന് വിതരണം നടത്തിയിട്ടുണ്ടാകാമെന്നു സംശയിക്കുന്നു. ഇതിൽ അന്വേഷണം പുരോഗമിക്കുന്നു. തൃശ്ശൂർ സിറ്റി പൊലീസ് കമ്മിഷണർ ഇളങ്കോ ആർ, മുൻ ഒല്ലൂർ എസിപി മുഹമ്മദ് നദീമുദീൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരത്തിൽ ലഹരിമരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button