Kerala

ആലപ്പുഴയിൽ വാഹനാപകടത്തിൽ മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ: പരുക്കേറ്റ മൂന്നുപേർ മെഡിക്കൽ കോളജിൽ ചികിത്സയിൽ

ആലപ്പുഴ: ആലപ്പുഴയിലെ വാഹനാപകടത്തിൽ മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ.. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മാരാരിക്കുളം തെക്ക് പഞ്ചായത്ത് നാലാം വാർഡിൽ എൽജി നിവാസിൽ എം.രജീഷ് (32), സുഹൃത്ത് കരോട്ടു വെളി പരേതനായ ഓമനക്കുട്ടന്റെ മകൻ അനന്തു (29) എന്നിവരാണു മരിച്ചത്. എം രജീഷ് ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറിയാണ്. അനന്തുവും ഡിവൈഎഫ്ഐ പ്രവർത്തകനാണ്.

ഇക്കഴിഞ്ഞ രാത്രി ഒൻപത് മണിയോടെ പ്രീതികുളങ്ങര തെക്കായിരുന്നു നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. പീലിക്കകത്തു വെളി അഖിൽ (27), കരോട്ടു വെളി സുജിത്ത് (26), സദാശിവം വീട്ടിൽ അശ്വിൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഡിവൈഎഫ്ഐ പ്രവർത്തകരായ രജീഷും സുഹൃത്തുക്കളും മാരൻകുളങ്ങരയിൽ നിന്നു കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡിലെ വളവിൽ കലുങ്കിന്റെ കൈവരി ഇല്ലാത്ത ഭാഗത്തുകുടി കയറി സമീപത്തെ വീടിന്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് അഞ്ചാം വാർഡ് ദ്യാരക തോട്ടു ചിറ വിജയകുമാറിന്റെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. ശബ്ദം കേട്ടു നാട്ടുകാരും വീട്ടുകാരും ഓടിയെത്തിയപ്പോൾ കാർ മറിഞ്ഞ നിലയിലായിരുന്നു. തുടർന്ന് മണ്ണഞ്ചേരി പൊലീസും അഗ്നിശമന രക്ഷാസേനയും എത്തി കാർ നേരെയാക്കി യാത്രക്കാരെ പുറത്തെടുത്തു.

രജീഷിനെ പൊലീസ് ജീപ്പിലും മറ്റുള്ളവരെ സ്വകാര്യവാഹനങ്ങളിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വളവനാട് ഡിവിഷനിലെ അംഗമായ രജീഷ് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനാണ്. മണിയപ്പൻ-ഓമന ദമ്പതികളുടെ മകനാണ്. സഹോദരി: റാണി. കയർഫെഡിലെ ജോലിക്കാരനാണ് അനന്തു. മാതാവ്: ബീന. സഹോദരൻ: അർജുൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button