CricketLatest NewsKeralaIndia

കെസിഎ കോച്ചിനെതിരെ നിരവധി പീഡന പരാതികൾ: നഗ്നചിത്രങ്ങൾ കൈക്കലാക്കിയത് ബിസിസിഐയ്ക്ക് ബോഡി ഷേപ്പ് വ്യക്തമാകാനെന്ന്

തിരുവനന്തപുരം : കേരള ക്രിക്കറ്റ് അസോസിയേഷൻ പരിശീലകൻ ശ്രീവരാഹം വരാഹനഗർ പനോട്ട് മുടുമ്പിൽ വീട്ടിൽ എം.മനുവിനെതിരെ കൂടുതൽ പരാതികൾ. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ആണ് ഇയാൾ ഒരുപാട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. ഇതുവരെ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പീഡനപരാതി നല്‍കിയത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇയാൾ റിമാൻഡിലാണ്.

കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണം ചെയ്‌തെന്നാണ് വിവരം. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വച്ച് പീഡിപ്പിച്ചതായും നഗ്നചിത്രങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ് അസോസിയേഷന്റെ പരിശീലകനായി ജോലിയില്‍ തുടരുകയായിരുന്നു.

മൂന്നാഴ്ച മുന്‍പ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പിങ്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെയാണ് മനുവിനെതിരേ പുതിയ പരാതിവന്നത്. പരിശീലനത്തിന്റെ മറവില്‍ മനു ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഇതില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്തെത്തി. ഇതുവരെ ആറ് പെണ്‍കുട്ടികളുടെ പരാതികളിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തെങ്കാശിയില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അവിടെയെത്തിയും പോലീസ് അന്വേഷണം നടത്തിയിരുന്നു.

പെണ്‍കുട്ടികളെ തെങ്കാശിയിലേക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെവച്ചും മനു ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് മൊഴി. തെങ്കാശിയിലെ ഹോട്ടലില്‍വെച്ചാണ് കുട്ടികളെ പീഡിപ്പിച്ചത്. ഇതിനുപുറമേ നെറ്റ് പ്രാക്ടീസിനിടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുന്നതും പതിവാണെന്നും പരാതികളില്‍ പറയുന്നു.

ക്രിക്കറ്റ് സെലക്ഷനായി ബി.സി.സി.ഐ.യ്ക്ക് ശരീരഘടന വ്യക്തമാകുന്ന ചിത്രങ്ങള്‍ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നത്. സെലക്ഷന് വേണ്ടി ‘ബോഡി ഷേപ്പ്’ അറിയണമെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. നിരന്തരം ഇത്തരം നഗ്നചിത്രങ്ങള്‍ വാങ്ങി പ്രതി മൊബൈല്‍ഫോണുകളില്‍ സൂക്ഷിച്ചിരുന്നു. പ്രതി ഉപയോഗിച്ചിരുന്ന രണ്ട് മൊബൈല്‍ഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മനുവിനെതിരേ പരാതി നല്‍കിയ പെണ്‍കുട്ടികള്‍ക്ക് അസോസിയേഷന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി രജിത് രാജേന്ദ്രന്‍ പറഞ്ഞു. ഇയാൾക്കെതിരെ മുന്‍പ് ഒരു കേസുണ്ടായിരുന്നു. ആ കേസില്‍ പരാതിക്കാരി മൊഴിമാറ്റിയതോടെ മനുവിനെ കോടതി വെറുതെവിട്ടു. ആദ്യത്തെ കേസ് വന്നപ്പോള്‍ മറ്റുകുട്ടികളോടെല്ലാം അന്വേഷിച്ചിരുന്നു. അന്ന് കുട്ടികളെല്ലാം മനുവിന് അനുകൂലമായാണ് മൊഴിനല്‍കിയത്.

തെങ്കാശിയിലെ ടൂര്‍ണമെന്റ് അസോസിയേഷന്‍ അറിഞ്ഞിട്ട് പോയതല്ല. പെണ്‍കുട്ടികളുടെ ക്രിക്കറ്റ് ടൂര്‍ണമെന്റുകള്‍ പൊതുവെ കുറവായതിനാല്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും കോച്ചും ചേര്‍ന്ന് തീരുമാനമെടുത്താണ് തെങ്കാശിയിലേക്ക് പോയത്. പരിശീലനത്തിനെത്തുന്ന കുട്ടികളില്‍ നിന്ന് അസോസിയേഷന്‍ ഫീസ് ഈടാക്കിയിട്ടില്ല. ഏപ്രില്‍ മാസം പകുതിയോടെ മനു രാജിവച്ചിരുന്നതായും ഇതിനുശേഷമാണ് പുതിയ പരാതി വന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button