
ഹൈദരാബാദ്: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ക്ഷേത്ര ചടങ്ങിൽ ദളിതനായ ഉപമുഖ്യമന്ത്രിയെ നിലത്തിരുത്തിയതിനെച്ചൊല്ലി തെലങ്കാനയില്‍ വിവാദം. ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെയാണ് നിലത്തിരുത്തിയത്. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും മന്ത്രിമാരും സ്റ്റൂള്‍ പോലുള്ള ഇരിപ്പിടത്തില്‍ ഇരിക്കുന്നതും ഇതുസംബന്ധിച്ച് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ദളിതനായതിനാല്‍ ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാര്‍ക്കെയെ നിലത്തിരുത്തി കോണ്‍ഗ്രസ് അപമാനിച്ചെന്ന് പ്രതിപക്ഷമായ ഭാരത് രാഷ്ട്രസമിതി ( ബിആര്‍എസ്) ആരോപിച്ചു. ഉപമുഖ്യമന്ത്രി നിലത്തിരിക്കുന്ന വീഡിയോയും ബിആര്‍എസ് എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
നല്‍ഗോണ്ട ജില്ലയിലെ യാദാദ്രി ക്ഷേത്രത്തില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് വിവാദത്തിന് ആസ്പദമായ സംഭവമുണ്ടായത്. മന്ത്രിമാരായ കോമാട്ടിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ഉത്തം കുമാര്‍ റെഡ്ഡി തുടങ്ങിയവരാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പം സ്റ്റൂളില്‍ ഇരിക്കുന്നത്. തെലങ്കാനയിലെ ആദ്യ ദളിത് ഉപമുഖ്യമന്ത്രിയാണ് മുന്‍ പ്രതിപക്ഷ നേതാവു കൂടിയായ ഭട്ടി വിക്രമാര്‍ക്കെ.
Post Your Comments