
രാജസ്ഥാനിലെ സിരോഹി മുനിസിപ്പൽ കൗൺസിൽ ചെയർപേഴ്സണും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര മേവാഡയ്ക്കും മുൻ മുനിസിപ്പൽ കൗൺസിൽ കമ്മീഷണറും കോൺഗ്രസ് നേതാവുമായ മഹേന്ദ്ര ചൗധരിക്കും എതിരെ കൂട്ടബലാത്സംഗത്തിന് കേസെടുത്തു. അംഗൻവാടിയിൽ ജോലി നൽകാനെന്ന വ്യാജേന ഇരുപതോളം സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിളാണ് ഇരുവർക്കും എതിരെ കേസെടുത്തിരിക്കുന്നത്.
പ്രതികൾ തന്നെയും മറ്റ് 20 ഓളം സ്ത്രീകളെയും തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തെന്ന് ആരോപിച്ച് പാലി ജില്ലയിൽ നിന്നുള്ള ഒരു സ്ത്രീ പോലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികൾ ലൈംഗികാതിക്രമങ്ങൾ ചിത്രീകരിക്കുകയും പിന്നീട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ഇരകളെ ബ്ലാക്ക്‌മെയിൽ ചെയ്യുകയും അഞ്ച് ലക്ഷം രൂപ വീതം ആവശ്യപ്പെടുകയും ചെയ്‌തതായും യുവതി അവകാശപ്പെട്ടു.
അങ്കണവാടിയിൽ ജോലിക്കായി മാസങ്ങൾക്കുമുമ്പ് താനും മറ്റ് സ്ത്രീകളുമൊത്ത് സിരോഹിയിലേക്ക് പോയതായി പരാതിക്കാരി പറയുന്നു. തങ്ങൾക്ക് വിളമ്പിയ ഭക്ഷണത്തിൽ മയക്കമരുന്ന് അടങ്ങിയിരുന്നുവെന്നും അത് കഴിച്ചതിന് ശേഷം ലൈംഗികാതിക്രമത്തിന് ഇരയായെന്നും അവർ ആരോപിച്ചു.
മുമ്പും ഈ സ്ത്രീകൾ പരാതി നൽകിയിരുന്നു. എന്നാൽ പരാതി വ്യാജമാണെന്നാണ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പരാസ് ചൗധരി പറഞ്ഞത്. ഇതിന് പിന്നാലെ എട്ട് സ്ത്രീകളുടെ ഹർജിയെ തുടർന്ന് രാജസ്ഥാൻ ഹൈക്കോടതി ഇപ്പോൾ കേസെടുക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അധികൃതർ പറഞ്ഞു.
Post Your Comments