
പാലക്കാട്: അഞ്ചുവയസുള്ള ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് 48 വർഷം തടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചുള്ളിമട ഐശ്വര്യ സ്ട്രീറ്റ് കോവിൽവീട്ടിൽ ബലവേന്ദറിനെ(70)യാണ് കോടതി ശിക്ഷിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജുവാണ് ശിക്ഷ വിധിച്ചത്.
പിഴയടക്കാത്തപക്ഷം 14 മാസം അധികതടവ് അനുഭവിക്കണം. പിഴ തുക ഇരക്ക് നൽകാനും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
Read Also : ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രതികളുടെ ലക്ഷ്യം ആ കുട്ടി മാത്രമായിരുന്നില്ലെന്ന് വിവരം
2018 ഏപ്രിൽ, മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ബാലികയെ മധുരപലഹാരങ്ങൾ കാണിച്ചു പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്.ഐമാരായിരുന്ന പി.എം. ലിപി, എസ്. അൻഷാദ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. വാളയാർ പൊലീസ് സ്റ്റേഷൻ സി.പി.ഒമാരായിരുന്ന സുഗുണൻ, സിജു എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി.
Post Your Comments