
ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി സാമ്പത്തിക വിദഗ്ധര്‍ ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലെ വിവരങ്ങള്‍ പുറത്ത്. സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കണമെന്നും പ്രവസാനുകൂല്യങ്ങള്‍ക്ക് അധിക തുക അനുവദിക്കണമെന്നും 51 പ്രമുഖ സാമ്പത്തിക വിദഗ്ധര്‍ അയച്ച കത്തില്‍ പറയുന്നു.
ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്സിലെ ഓണററി പ്രൊഫസര്‍ ജീന്‍ ഡ്രെസ്, കാലിഫോര്‍ണിയ യൂണിവേഴ്സിറ്റി ബെര്‍ക്ക്ലി എമറിറ്റസ് ഓഫ് ഇക്കണോമിക്സ് പ്രൊഫസര്‍ പ്രണബ് ബര്‍ധന്‍, ഐഐടി ഡല്‍ഹി ഇക്കണോമിക്സ് പ്രൊഫസര്‍ ആര്‍ നാഗരാജ്, ജെഎന്‍യു പ്രൊഫസര്‍ എമറിറ്റസ് സുഖദേവ് തൊറാട്ട് എന്നിവരടങ്ങിയ സംഘമാണ് നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത്.
ദേശീയ വാര്‍ദ്ധക്യ പെന്‍ഷന്‍ പദ്ധതിക്ക് കീഴിലുള്ള വാര്‍ദ്ധക്യ പെന്‍ഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിഹിതം 2006 മുതല്‍ ഒരാള്‍ക്ക് പ്രതിമാസം 200 രൂപയായി തുടരുകയാണ്. 7,560 കോടി രൂപ ഇതിനായി അധിക ബജറ്റ് വിഹിതം ആവശ്യമാണെന്നും വിധവാ പെന്‍ഷന്‍ പ്രതിമാസം 300 രൂപയില്‍ നിന്ന് 500 രൂപയായി വര്‍ധിപ്പിക്കണം, ഇതിന് 1,560 കോടി രൂപ കൂടി വേണ്ടിവരുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രസവ ആനുകൂല്യമായി കുറഞ്ഞത് 8,000 കോടി രൂപ വേണം. ഒരു സ്ത്രീക്ക് ഒരു കുട്ടിക്കുള്ള പ്രസവാനുകൂല്യമേ കിട്ടൂ എന്ന നിയമവിരുദ്ധമായ നിയന്ത്രണം നീക്കണം എന്നും സാമ്പത്തിക വിദഗ്ധരുടെ നിര്‍ദേശങ്ങളില്‍ പറയുന്നു.
Post Your Comments