
തിരുവനന്തപുരം: കമലേശ്വരത്ത് വെട്ടേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്സലാണ്(25) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ എട്ടു പേരിൽ അഞ്ചു പേർ റിമാൻഡിലാണ്. പ്രായപൂർത്തിയാവാത്ത മൂന്നുപേരെ ജുവനൈൽ ഹോമിലേക്കും മാറ്റിയിട്ടുണ്ട്.
കഴിഞ്ഞ ഒമ്പതിന് കമലേശ്വരം ഹയർ സെക്കൻഡറി സ്കൂളിലിനു മുന്നിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കുതർക്കത്തിന്റെ തുടർച്ചയായിട്ടായിരുന്നു അക്രമികൾ അഫ്സലിനെ വെട്ടിയത്. കരിമഠം സ്വദേശി അശ്വന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് അഫ്സലിനെയും കൂട്ടുകാരെയും ആക്രമിച്ചത്.
തലേദിവസം അശ്വന്റെ സഹോദരന്റെ ബൈക്ക് സ്കൂൾ പരിസരത്ത് അപകടത്തിൽപെട്ടപ്പോൾ നാട്ടുകാർ കളിയാക്കി. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം കൈയാങ്കളിയായി. ഇതിനു പിന്നാലെയാണ് പിറ്റേന്ന് അശ്വനും സംഘവും മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് എട്ടുപേരെയും പിടികൂടി. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്.
മരിച്ച അഫ്സൽ അടക്കം മൂന്നു പേർക്കാണ് വെട്ടേറ്റത്. ചികിത്സയിലായിരുന്ന അഫ്സൽ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇതോടെ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments