
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫെയ്സ് ബുക്ക് ലൈവില്‍ രാജി സന്നദ്ധത അറിയിച്ചു. കോവിഡ് ബാധിതനായതിനാലാണ് ഫെയ്സ് ബുക്ക് ലൈവിലൂടെ പ്രതികരിച്ചത്. ആദ്യം വന്ന വാർത്തകൾ ഉദ്ധവ് രാജിവെക്കുമെന്നായിരുന്നു. എന്നാൽ, ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എംഎൽഎമാരുടെ മനസ്സിളക്കാൻ പോകുന്ന വാക്കുകളും വൈകാരികതയും ചേർത്ത് ഉദ്ധവ് താക്കറെ ലൈവിൽ വന്നത്. ഇത് പവാറിന്റെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
ഹിന്ദുത്വമൂല്യത്തില്‍ നിന്ന് ഞാൻ ഒരിക്കലും വ്യതിചലിച്ചിട്ടില്ല. ഹിന്ദുത്വവും ശിവസേനയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ബാലാ സാഹേബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ബാലാ സാഹേബ് ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റും. മുഖ്യമന്ത്രിയായത് സ്വാര്ഥതകൊണ്ടല്ല. മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനാകില്ലെന്ന് പവാര്‍ പറഞ്ഞു.
ഹിന്ദുത്വത്തിനായി ഇനിയും പോരാടും. എല്ലാ എം.എല്‍.എമാരും ബാലാ സാഹേബിനൊപ്പം. പാര്‍ട്ടിയുടെ ചില എം.എല്‍.എമാരെ കാണാതായി. പരസ്പരം ഭയമുളള ഒരു ശിവസേനയെ എനിക്ക് വേണ്ട. ശിവസേനയിൽ ചിലർക്ക് തന്നെ ആവശ്യമില്ല. മുഖ്യമന്ത്രി സ്ഥാനത്തോട് ആര്‍ത്തിയില്ല. ‘രാജിക്കത്ത്’ തയ്യാറാണ്. മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞു.
തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു. ഒരു ശിവസൈനികൻ മുഖ്യമന്ത്രിയാകണം എന്നാണ് തന്റെ ആഗ്രഹം. ഒരു സേന എംഎൽഎയെങ്കിലും എന്റെ രാജി ആവശ്യപ്പെട്ടാൽ ഞാൻ രാജിവെക്കും.
Post Your Comments