![](/wp-content/uploads/2022/06/untitled-39-1.jpg)
ഉത്തർപ്രദേശ്: പ്രണയബന്ധത്തിൽ നിന്നും പിരിയാൻ കഴിയാതെ വന്നതോടെ ഒരുമിച്ച് മരിക്കാൻ തീരുമാനിച്ച് കമിതാക്കൾ. പക്ഷെ, രണ്ടും പേരും ആത്മഹത്യ ചെയ്തില്ല. പകരം, കാമുകനെതിരെ യുവതി വധശ്രമത്തിന് കേസ് കൊടുത്തു. ഉത്തർപ്രദേശിലെ പ്രയാഗിൽ ആണ് സംഭവം. 32 വയസുകാരിയായ യുവതിയാണ് കഥയിലെ നായിക. 30 വയസുകാരനായ കാമുകനെതിരെയാണ് യുവതി വധശ്രമത്തിന് കേസ് കൊടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ;
ഇരുവരും മുൻപ് വിവാഹിതരായവരാണ്. ഇവരുടെത് വിവാഹേതര ബന്ധമാണ്. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം ചെയ്യണമെന്ന് യുവതി പലതവണ കാമുകനോട് ആവശ്യപ്പെട്ടു. യുവതിക്ക് ആറ് വയസുള്ള ഒരു മകളുണ്ട്. ഒരുമിച്ച് ജീവിക്കാൻ കഴിയില്ലെന്ന് കാമുകൻ പറഞ്ഞു. എങ്കിൽ പിന്നെ ഒരുമിച്ച് മരിക്കാമെന്നായി യുവതി. യുവാവ് ഇത് സമ്മതിച്ചു. അങ്ങനെ നിശ്ചയിച്ച പ്രകാരം യുവതി ആത്മഹത്യ ചെയ്യാൻ യമുനാ നദിക്കരയിലെ പാലത്തിന് മുകളിൽ എത്തി. മകളെ വീട്ടിൽ നിർത്തിയാണ് കാമുകനൊപ്പം ജീവനൊടുക്കാൻ യുവതി എത്തിയത്.
കാമുകനും കൃത്യസമയത്ത് തന്നെ സ്ഥലത്തെത്തി. പാലത്തിൽ നിന്നും യമുനാ നദിയിലേക്ക് ചാടി മരിക്കാനാണ് ഇരുവരും തീരുമാനിച്ചത്. എണ്ണിത്തിട്ടപ്പെടുത്തിയ ശേഷം, യുവതി ചാടി. എന്നാൽ യുവാവ് കൂടെ ചാടിയില്ല. വെള്ളത്തിൽ വീണ ശേഷമാണ് കാമുകി ചതി തിരിച്ചറിയുന്നത്. നീന്തൽ അറിയാമായിരുന്നതിനാൽ യുവതി നീന്തി കരയിലെത്തി. കാമുകി നീന്തുന്നത് കണ്ട യുവാവ് ഇതിനോടകം സ്ഥലം വിട്ടിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് യുവതിയെ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യം വീണ്ടെടുത്ത ശേഷം യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വധശ്രമം, യുവതിയുടെ ഫോണ്‍ കേടുവരുത്തി എന്നീ കുറ്റങ്ങളാണ് യുവാവിനെതിരെ എടുത്തിരിക്കുന്നത്.
Post Your Comments