
തിരുവനന്തപുരം: കെ റെയിൽ കല്ലിടലുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം കടുക്കുന്നു. സാധാരണക്കാരായ ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയപ്പോഴും, ഇതൊക്കെ ഞങ്ങൾക്ക് ഒരു ചുക്കുമില്ലെന്ന ഭാവത്തിൽ ‘പദ്ധതി നടപ്പാക്കുമെന്ന്’ വീണ്ടും വീണ്ടും പ്രസ്താവന നൽകുന്ന സി.പി.എം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണനെ പരിഹസിച്ച് കെ മുരളീധരൻ എം.പി. പ്രധാന കര്‍മ്മികള്‍ മന്ത്രം ചൊല്ലുമ്പോള്‍, സ്വാഹ എന്ന് പറയുന്ന സഹ കര്‍മ്മിയുടെ റോളാണ് കോടിയേരി ബാലകൃഷ്ണന്റേത് എന്ന് മുരളീധരൻ പറഞ്ഞു. പരോക്ഷമായി മുഖ്യമന്ത്രി പിണറായി വിജയനെയും ഒന്ന് താങ്ങിയായിരുന്നു മുരളീധരന്റെ പരിഹാസം.
Also Read:കണ്ണൂരിൽ ആംബുലന്‍സ് ഡ്രൈവര്‍ക്ക് കുത്തേറ്റു
‘കിറ്റ് കണ്ട് വോട്ട് ചെയ്തവർക്ക് ഇപ്പോൾ കല്ല് കിട്ടുന്നുണ്ട്. കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാന്‍ വേണ്ടി തന്നെയാണ്. സര്‍ക്കാരിന് എന്തിനാണ് പിടിവാശി. ജനഹിതം എതിരാണെന്ന് കണ്ടാല്‍ പിന്മാറണം. ആരും ഇവിടെ വിമോചന സമരത്തിന് ശ്രമിക്കുന്നില്ല. ദേശീയ പാത വികസനം വേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അലൈന്‍മെന്റിന്റെ കാര്യത്തിലാണ് തര്‍ക്കമുണ്ടായത്. പക്ഷേ പദ്ധതി തന്നെ വേണ്ടെന്നാണ് ജനം പറയുന്നത്. എന്തോ മാനസിക തകരാര്‍ വന്നത് പോലെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കണ്ടാല്‍ തോന്നുക. പ്രധാനകര്‍മ്മികള്‍ മന്ത്രം ചൊല്ലുമ്പോള്‍ സ്വാഹ എന്ന് പറയുന്ന സഹ കര്‍മ്മിയുടെ റോളാണ് സിപിഎം സംസ്ഥാന പ്രസിഡന്റ് കോടിയേരി ബാലകൃഷ്ണന്റേത്. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുമ്പോള്‍ കേരളം കല്ല് കൊണ്ടിടുകയാണ്’, മുരളീധരൻ പരിഹസിച്ചു.
അതേസമയം, കെ റെയിൽ കല്ലിടലിൽ അവ്യക്തതയില്ലെന്ന് കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോൾ നടക്കുന്നതെന്നും കല്ലിടുന്നത് കെ റയിൽ ആണ്, റവന്യു വകുപ്പല്ല എന്നും അദ്ദേഹം വിശദീകരിച്ചു. കല്ലിടലിനെ കുറിച്ച് റവന്യൂ വകുപ്പ് ഒന്നും അറിയേണ്ടതില്ലെന്നും, ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കെ റെയിൽ കല്ലുകൾ പറിച്ച് കളയാൻ ഇറങ്ങിത്തിരിച്ചവർക്ക് അതാകാമെന്നും, കല്ല് കളഞ്ഞിട്ട് കാര്യമില്ലെന്നും കോടിയേരി പരിഹസിക്കുകയും ചെയ്തിരുന്നു.
Post Your Comments