![](/wp-content/uploads/2022/01/sans-titre-3-2.jpg)
കൊച്ചി: സർക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ വിമര്‍ശനവുമായി നടന്‍ ശ്രീനിവാസന്‍. സിൽവർ റെയില്‍ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിലാണ് സർക്കാർ ശ്രദ്ധ നൽകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ ലൈനിന്റെ പേരില്‍ വലിയ ബാധ്യത വരുത്തിവയ്ക്കുന്നത് സംസ്ഥാനത്തെ ഭാവി വികസനപ്രവര്‍ത്തനത്തിനൊന്നും പണം കിട്ടാത്ത അവസ്ഥ ഉണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മനോരമ ന്യൂസിനോടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
Also Read:രാത്രി വൈകി ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക!
‘ഇത്രയും ബജറ്റുള്ള ഒരു പരിപാടി കേരളത്തില്‍ ചെയ്യുമ്പോള്‍ അതിനേക്കാള്‍ അത്യാവശ്യമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ചെയ്തു കഴിഞ്ഞോ? നല്ല ഭക്ഷണം കിട്ടുന്നുണ്ടോ? കേരളത്തില്‍ 95 ശതമാനം ആളുകളും മോശം ഭക്ഷണമാണ് കഴിക്കുന്നത്. പാര്‍പ്പിടം ശരിയാക്കിയോ? ഇതൊക്കെ ശരിയാക്കിയിട്ട് പോരെ അതിവേഗത്തില്‍ ഓടാന്‍. സിൽവർ റെയില്‍ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ല’, ശ്രീനിവാസന്‍ പറയുന്നു.
അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിച്ചിട്ടു മതി വേഗത്തിലോടുന്ന ട്രെയിന്‍ എന്നാണു അദ്ദേഹത്തിന്റെ അഭിപ്രായം. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അതില്‍ വലിയ പണം കൊടുത്ത് സഞ്ചരിക്കാനാകൂ എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. അതേസമയം, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്. പദ്ധതിയില്‍ സര്‍ക്കാര്‍ വാശി കാണിച്ചാല്‍ യുദ്ധ സന്നാഹത്തോടെ എതിര്‍ക്കുമെന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരന്‍ പറഞ്ഞിരുന്നു.
Post Your Comments