
തിരുവനന്തപുരം: ജില്ലയിൽ പെയ്ത കനത്ത മഴയിൽ അഞ്ച് വീടുകൾ പൂർണമായും 114 വീടുകൾ ഭാഗികമായും തകർന്നു. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പുതുതായി മൂന്ന് ക്യാമ്പുകള്‍ കൂടി തുറന്നു. ഇതോടെ 22 ക്യാമ്പുകളിലായി കഴിയുന്നവരുടെ എണ്ണം 491 ആയി.
പുതുതായി തുറന്ന ക്യാമ്പുകള്‍ തിരുവനന്തപുരം താലൂക്കിലെ പൂഴിക്കുന്ന് ഗവണ്‍മെൻറ് എല്‍.പി സ്കൂള്‍, ആറ്റിപ്ര ആറ്റിന്‍കുഴി ഗവണ്‍മെൻറ് എല്‍.പി സ്കൂള്‍, മണക്കാട് കാലടി ഗവണ്‍മെൻറ് എച്ച്.എസ്.എസ് എന്നിവയാണ്.
Read Also : സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നിട്ടുള്ളത് നെയ്യാറ്റിന്‍കര താലൂക്കിലാണ്. 82 കുടുംബങ്ങളിലെ 176 പേര് എട്ട് ക്യാമ്പുകളിലായി ഇവിടെ കഴിയുന്നു. തിരുവനന്തപുരം താലൂക്കിലെ ഏഴ് ക്യാമ്പുകളിലായി 32 കുടുംബങ്ങളിലെ 95 പേര് കഴിയുന്നു.
നിലവിൽ നെടുമങ്ങാട്, കാട്ടാക്കട, ചിറയിന്‍കീഴ് താലൂക്കുകളില്‍ രണ്ട് ക്യാമ്പുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്. 18 കുടുംബങ്ങളിലെ 46 പേരാണ് നെടുമങ്ങാട് ക്യാമ്പിലുള്ളത്. കാട്ടാക്കട താലൂക്കില്‍ 27 കുടുംബങ്ങളിലെ 71 പേരും ചിറയിന്‍കീഴ് താലൂക്കില്‍ ആറു കുടുംബങ്ങളിലെ 23 പേരും ക്യാമ്പില്‍ കഴിയുന്നു.
Post Your Comments