Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Kerala

‘മാര്‍ക്കറ്റില്‍കിട്ടുന്ന പല മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നാക്കി നല്‍കി, കോസ്മറ്റോളജിസ്റ്റല്ല’

മോന്‍സണ്‍ ഡോക്ടറാണെന്ന് ധരിച്ചു ചികിത്സ തേടി എത്തിയവരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ളവരുണ്ട്.

കൊച്ചി: താന്‍ കോസ്മറ്റോളജിസ്റ്റല്ലെന്ന് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി ഡോക്ടര്‍ പുരാവസ്തു തട്ടിപ്പില്‍ പിടിയിലായ മോണ്‍സന്‍ മാവുങ്കല്‍. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന വിവിധ മരുന്നുകള്‍ കൂട്ടിച്ചേര്‍ത്ത് പുതിയ മരുന്നെന്ന രീതിയില്‍ ചികിത്സക്ക് വരുന്നവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മോണ്‍സന്‍ മൊഴി നല്‍കി. ആകെ പഠിച്ചത് ബ്യൂട്ടീഷന്‍ കോഴ്‌സാണ്. ഇതുവെച്ചിട്ടാണ് ചികിത്സ നടത്തിയിരുന്നതെന്നും മോണ്‍സന്‍ വ്യക്തമാക്കി. മോന്‍സണ്‍ ഡോക്ടറാണെന്ന് ധരിച്ചു ചികിത്സ തേടി എത്തിയവരില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ളവരുണ്ട്.

മോന്‍സന്‍ വ്യാജ ഡോക്ടറാണെന്ന പരാതിയിലും അന്വേഷണം തുടങ്ങിയിട്ടുണ്ട്. കെ സുധാകരന്‍ അടക്കം വ്യാജ ചികിത്സയുടെ പേരില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. അതേസമയം ഒരു ഡോക്ടര്‍ എന്ന നിലയില്‍ മോന്‍സണ്‍ തന്നെ ചികിത്സിച്ചിട്ടുണ്ടായിരുന്നെന്നും മോന്‍സണിന്റെ ചികിത്സാ തനിക്ക് ഏറെ പ്രയോജനം ചെയ്തതായും നടി ശ്രുതി ലക്ഷ്മി പറഞ്ഞിരുന്നു.

‘അദ്ദേഹം ഒരു ഡോക്ടര്‍ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടി കൊഴിച്ചില്‍. അത് സാധാരണ മുടി കൊഴിച്ചില്‍ അല്ല, അലോപ്പേഷ്യ എന്ന അസുഖമാണ്. ഒരുപാട് ആശുപത്രികളില്‍ ചികില്‍സിച്ചിട്ടും മാറാത്ത അസുഖം അദ്ദേഹം മരുന്നു തന്നപ്പോള്‍ മാറി. ഡോക്ടര്‍ എന്തു മരുന്ന് തന്നാലും അത് നല്ല ഇഫക്ടീവ് ആയിരുന്നു,’ ശ്രുതി ലക്ഷ്മി പറഞ്ഞു. എന്നാല്‍ മോന്‍സണ്‍ ഒരു ഡോക്ടര്‍ അല്ല എന്ന വാര്‍ത്ത ഞെട്ടലോടെയാണ് താന്‍ കേട്ടതെന്നും താരം പറഞ്ഞു.

മോന്‍സനെ പരിചയപ്പെട്ടത് ഡോക്ടറെന്ന നിലയിലാണെന്ന് ശ്രീനിവാസനും വ്യക്തമാക്കിയിരുന്നു. ‘സുഹൃത്ത് വഴിയാണ് അയാളെ പരിചയപ്പെടുന്നത്. ഡോക്ടര്‍ ആണെന്നായിരുന്നു പറഞ്ഞത്. ഞാനൊരു പാവം രോഗി ആണല്ലോ? അതുകൊണ്ട് അദ്ദേഹത്തെ വീട്ടില്‍ ചെന്ന് കാണാമെന്ന് കരുതി. അവിടെ എത്തിയപ്പോഴാണ് പുരാവസ്തു ശേഖരം കണ്ടത്. ഒരു ഫോട്ടോ എടുത്തു എന്നത് ശരിയാണ്. അതിനെ കുറിച്ച്‌ കൂടുതലൊന്നും ഞാന്‍ ചോദിച്ചില്ല. അദ്ദേഹം ഒരു കോസ്മറ്റോളജിസ്റ്റ് ആണെന്നായിരുന്നു പറഞ്ഞത്. എന്റെ അസുഖം അതല്ലല്ലോ?

അദ്ദേഹം എന്നെ ഹരിപ്പാട് ഉള്ള ഒരു ആയുര്‍വേദ ഡോക്ടറുടെ അടുത്തെത്തിച്ചു. അവിടെ അഡ്‌മിറ്റ് ആയി. ചികിത്സ തുടങ്ങി. ചികിത്സ കൊണ്ട് ഒരുപാട് ഗുണം ഉണ്ടായി. ഡിസ്ചാര്‍ജ് ആയപ്പോഴാണ് അറിഞ്ഞത്, മോന്‍സന്‍ എന്റെ ബില്ല് അടച്ചിരുന്നു എന്ന്. പിന്നീട് ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല’, ശ്രീനിവാസന്‍ പറയുന്നു. അതേസമയം മോണ്‍സനെ മൂന്ന് മണിയോടെ കോടതിയില്‍ ഹാജരാക്കി. ക്രൈബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നില്ല. ഇതേ തുടര്‍ന്ന് കോടതി ഈ മാസം ഒമ്പത് വരെ മോണ്‍സനെ റിമാന്‍ഡിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button