
ആലപ്പുഴ: ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് കേരളത്തിന്റെ ലെയ്സണ്‍ ഓഫിസര്‍ എന്ന നിലയില്‍ ആറ്റിങ്ങല്‍ മുന്‍ എം.പിയും സി.പി.എം നേതാവുമായ എ. സമ്പത്ത് കൈപ്പറ്റിയത് 22,74,346 രൂപയെന്ന് വിവരാവകാശ രേഖ. ശമ്പളം, യാത്രബത്ത, മെഡിക്കല്‍ ആനുകൂല്യം എന്നിങ്ങനെ 2019 ആഗസ്റ്റ് മൂന്നു മുതല്‍ 2021 മാര്‍ച്ച് ഒന്നുവരെ 19 മാസത്തിനിടെയാണ് ഇത്രയും രൂപ കൈപ്പറ്റിയതെന്ന് കൊച്ചിയിലെ പ്രോപ്പര്‍ ചാനല്‍ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷക്കുള്ള മറുപടിയില്‍ ഡല്‍ഹിയിലെ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറുടെ കാര്യാലയം വ്യക്തമാക്കി.
ശമ്പള ഇനത്തില്‍ 14,88,244 രൂപ, യാത്രബത്ത 8,51,952 രൂപ, മെഡിക്കല്‍ ആനുകൂല്യം 4150 രൂപ എന്നിങ്ങനെയാണ് കൈപ്പറ്റിയത്. ഈ കാലയളവില്‍ ശരാശരി മാസശമ്പളം 1,19,000 രൂപ കൈപ്പറ്റിയതായി കണക്കാക്കാമെന്നും പ്രോപ്പര്‍ ചാനല്‍ പ്രസിഡന്റ് എം.കെ. ഹരിദാസ് ചൂണ്ടിക്കാട്ടി. ലെയ്സണ്‍ ഓഫിസര്‍ എന്ന നിലയില്‍ സമ്പത്ത് കോടികള്‍ ആനുകൂല്യമായി കൈപ്പറ്റിയെന്ന ആരോപണമാണ് ഇവിടെ പൊളിയുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ബസില്‍ മറന്ന മൂന്നര വയസ്സുകാരൻ ശ്വാസംമുട്ടി മരിച്ചു
ആറ്റിങ്ങല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടര്‍ന്ന് സമ്പത്തിനെ ഏതെങ്കിലുമൊരു അധികാരസ്ഥാനത്ത് അവരോധിക്കണമെന്ന സി.പി.എം തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്തരമൊരു തസ്തിക സൃഷ്ടിച്ചത്. സ്വജനപക്ഷപാതത്തിന് നടത്തിയ ഈ നീക്കം ഖജനാവിന് വന്‍ നഷ്ടം വരുത്തുമെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു.
Post Your Comments