
തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ ഉപയോഗമില്ലാതെ കിടക്കുന്ന ഭൂമി ക്ഷേത്രത്തിനും ആചാരത്തിനും ദോഷം വരാതെ ദേവസ്വം ബോർഡുകളുടെ വരുമാന സ്രോതസ്സാക്കാനായാൽ നല്ലതെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. കേസരി സ്മാരക ട്രസ്റ്റിന്റെ മുഖാമുഖത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൈവശം 3000 ഏക്കറും മലബാർ ദേവസ്വം ബോർഡിന്റെ കൈവശം 25,000 ഏക്കറും ഇത്തരത്തിൽ ഉപയോഗപ്പെടുത്താനാവുമെന്നും മന്ത്രി പറഞ്ഞു. നിശ്ചിത വർഷത്തേക്ക് സ്ഥലം പാട്ടത്തിനു കൊടുത്താൽ കെട്ടിടം നിർമിച്ചു വരുമാന സ്രോതസ്സുണ്ടാക്കി കൈമാറാം എന്ന വ്യവസ്ഥയിൽ ചിലർ സമീപിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഈ വ്യവസ്ഥ പ്രകാരം വരുമാനം ദേവസ്വത്തിന് എടുക്കാമെന്നായിരുന്നു ധാരണയെന്നും പക്ഷേ തുടക്കത്തിൽ തന്നെ വിവാദം വന്നുവെന്നും മന്ത്രി പറഞ്ഞു. ദേവസ്വം ബോർഡുകളുടെ സ്വയംപര്യാപ്തതയാണു സർക്കാർ ലക്ഷ്യമിടുന്നതെന്നും ഈ വിഷയത്തിൽ വിവാദമല്ല, സംവാദമാണു നടക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments