Latest NewsKeralaNews

ഇക്കയ്ക്ക് ഒപ്പം പോകുന്നു എന്ന് കത്തെഴുതിയ 21കാരിയുടെ തിരോധാനത്തില്‍ കുഴങ്ങി പൊലീസ്

അഞ്ജലി യാത്രയ്ക്ക് തെരഞ്ഞെടുത്തത് രാത്രി വണ്ടികള്‍ : ആ അജ്ഞാതനായ ഇക്ക ആരാണ് ?

കാഞ്ഞങ്ങാട്: ഇക്കയ്ക്ക് ഒപ്പം പോകുന്നു എന്ന് കത്തെഴുതിയ 21കാരിയുടെ തിരോധാനത്തില്‍ കുഴങ്ങി പൊലീസ്. അഞ്ജലി പറഞ്ഞ ആ ഇക്കയ്ക്ക് വേണ്ടി പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഇക്കയെയോ പെണ്‍കുട്ടിയേയോ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏപ്രില്‍ 19ന് ഉച്ചയ്ക്ക് 1.30 മുതലാണ് അഞ്ജലി എന്ന 21 കാരിയെ വീട്ടില്‍ നിന്നും കാണാതായിരിക്കുന്നത്. പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ. അഞ്ജലി എവിടെ എന്നതിന് പൊലീസിന് ഉത്തരമില്ല. കാഞ്ഞങ്ങാട്ടു നിന്നും ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും അവിടുന്ന് ഹൈദ്രാബാദിലേക്കും അഞ്ജലി യാത്ര ചെയ്തതായാണ് അന്വേഷണോദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വീടുവിട്ട് ഇതുവരെ ദീര്‍ഘ ദൂര യാത്രകളൊന്നും ചെയ്തിട്ടില്ലാത്ത അഞ്ജലി ഇത്രയും ദൂരം ഒറ്റയ്ക്ക് സഞ്ചരിച്ചത് അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിക്കുന്നു. ചെന്നൈയിലേയും ബംഗളൂരുവിലെയും സിസിടിവി ദൃശ്യങ്ങളില്‍ അഞ്ജലി ഒറ്റയ്ക്കാണ് സഞ്ചരിക്കുന്നത്. അഞ്ജലി എന്തിനാണ് നാടുവിട്ടത്? ആരാണ് അവള്‍ പറഞ്ഞ ആ ‘ഇക്ക’ ? എവിടെയ്ക്കാണ് അഞ്ജലി പോയത് ? എല്ലാം ദുരൂഹമായി തുടരുന്നു.

Read Also : വീടുകളിലും വാഹനങ്ങളിലും പലസ്തീന്‍ പതാക‍ പ്രദര്‍ശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത മതപുരോഹിതൻ അറസ്റ്റിൽ

അഞ്ജലിയുടെ ജീവിത കഥയറിഞ്ഞാല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്താം മൂന്ന് മക്കളുള്ള ശ്രീധരന്റെ രണ്ടാമത്തെ മകളാണ് അഞ്ജലി. മൂത്തമകള്‍ വിവാഹിതയാണ്. ഇളയത് ആണ്‍കുട്ടി. നന്നേ ചെറുപ്പത്തില്‍ അതായത് അച്ഛനെയും അമ്മയേയും തിരിച്ചറിയാന്‍ പറ്റാത്ത പ്രായത്തിലാണ് അഞ്ജലിയെ അവളുടെ ഉദുമയിലെ ഉദയമംഗലത്തുള്ള മൂത്തമ്മയുടെ കൈകളിലേല്‍പ്പിക്കുന്നത്. അവിവാഹിതയായ ഇവരാണ് ബിരുദ പഠന കാലം വരെ അഞ്ജലിയെ പോറ്റി വളര്‍ത്തിയത് പുല്ലൂരിലുള്ള മാതാപിതാക്കളെ ഇടയ്ക്ക് സന്ദര്‍ശിക്കുമെങ്കിലും അഞ്ജലിക്ക് എല്ലാമെല്ലാം മൂത്തമ്മയാണ്. ഇതിലൂടെ വീട്ടുകാരോട് മനസില്‍ ഉറച്ച അകല്‍ച്ച രൂപപ്പെടുകയായിരുന്നു. ഇത് അഞ്ജലി വീട് വിടുന്നതിന് മുന്‍പ് എഴുതിയ കത്തിലും വ്യക്തമാണ്.

കോളേജില്‍ പഠിക്കുന്ന കാലത്താണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്നത്. സാമൂഹ്യ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ അകൗണ്ടുള്ള അഞ്ജലി തന്റെ ഒറ്റപ്പെടലിന്റെ ഭാരം മുഴുവന്‍ ഇറക്കി വെച്ചത് ഇന്‍സ്റ്റഗ്രാം കൂട്ടായ്മയിലാണ്. സൗഹൃദങ്ങളിലേറെയും ആണ്‍കുട്ടികളായിരുന്നു. സുഹൃദങ്ങളില്‍ പലതും പ്രണയവും സൗഹൃദവും ഇടകലര്‍ന്നതായിരുന്നുവെന്ന് അവളുടെ സുഹൃദ് വലയം തന്നെ തെളിയിക്കുന്നു. പലരേയും വഴിയില്‍ വെച്ച് ഉപേക്ഷിച്ച അഞ്ജലി മറ്റുള്ളവരുടെ വേദനയില്‍ സന്തോഷിച്ചിരുന്നോ എന്ന് സംശയിക്കേണ്ടതായിരിക്കുന്നു.

ഇതിനിടെ ഏറെ വൈകുന്നതുവരെ മൊബൈല്‍ ചാറ്റിങ് നടത്തുന്ന അഞ്ജലിയെ മൂത്തമ്മ ശകാരിച്ചു. ഇതിനെ തുടര്‍ന്ന് അഞ്ജലി നടത്തിയ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്നാണ് ആറു മാസങ്ങള്‍ക്ക് മുന്‍പ് പുല്ലൂരിലെ മാതാപിതാക്കളുടെ അടുത്തേക്ക് കൊണ്ടുവിടുന്നത്. ഇതിനിടയില്‍ വീട്ടുകാര്‍ പല വിവാഹാലോചനകളും അഞ്ജലിക്കായി നടത്തിയെങ്കിലും എല്ലാം നിരസിക്കുകയായിരുന്നു. വീട്ടില്‍ മൊബൈല്‍ മാത്രം കൂട്ടുപിടിച്ച് ഒറ്റയ്ക്കിരുന്ന അഞ്ജലി പലതവണ ജീവിതമവസാനിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് വിവരം. തുടര്‍ന്ന് ജില്ലാശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദവും നിരാശയും അവളെ ഈ ലോകത്തോട് മൊത്തം വെറുപ്പു ളവാക്കിയതായി അഞ്ജലിയുടെ കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഏപ്രില്‍ 25 ന് ഉദുമ സ്വദേശിയായ യുവാവുമായി വിവാഹ നിശ്ചയിച്ചതിന് പിന്നാലെയാണ് 19 ന് അഞ്ജലി നാടുവിട്ടുന്നത്.

യാത്രകള്‍ വളരെ പ്ലാന്‍ ചെയ്തും കൃത്യതയോടെയുമാണെന്ന് കാണാം. 19 ന് ഉച്ചയ്ക്ക് 1:30 ഓടെയാണ് അഞ്ജലി വീട് വിട്ടിറങ്ങുന്നത്.അന്ന് തന്നെ ചെന്നൈ മംഗലാപുരം എക്‌സ്പ്രസില്‍ ചെണൈയിലേക്ക് യാത്രതിരിക്കുന്നു. പുലര്‍ച്ചെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി ഒറ്റയ്ക്ക് നടന്നു നീങ്ങുന്ന അഞ്ജലിയെ സി.സി ടി വി ദൃശ്യങ്ങളില്‍ കാണാം. ഇതിന് മുന്‍പ് മൂകാംബികയിലേക്ക് കുടുംബസമേതം സഞ്ചരിച്ചതല്ലാതെ അഞ്ജലിക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ല. ചെന്നൈയിലെത്തിയ അഞ്ജലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറത്തിറങ്ങി തൊട്ടടുത്ത മൊബൈല്‍ ഷോപ്പില്‍ നിന്നും പുതിയ സിം കാര്‍ഡെടുക്കാന്‍ ശ്രമിച്ചെങ്കിലും തിരിച്ചറിയല്‍ രേഖ നല്‍കാത്തതിനാല്‍ സാധിച്ചില്ല.തുടര്‍ന്ന് തന്റെ മൊബൈല്‍ ഫോണ്‍ അതേ കടയില്‍ വില്‍ക്കുകയായിരുന്നു. തുടര്‍ന്ന് 20-ാം തിയ്യതി രാത്രി തന്നെ ബംഗളൂരുവിലേക്ക് വണ്ടി കയറി. 21 ന് ബംഗളൂരുവിലെത്തിയതായി റെയില്‍വേ സ്റ്റേഷന്‍ സി.സി ടി.വി ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഈ സമയത്തെല്ലാം അന്വേഷണം കാസര്‍കോട്ടും ഉദുമയും കേന്ദ്രീകരിച്ച് നടക്കുകയായിരുന്നു കാസര്‍കോട്ട് പെര്‍ളടുക്കം ഉദുമയിലെ പള്ളിക്കര എന്നിവിടങ്ങളില്‍ ‘ഇക്ക’ യെ തിരയുകയായിരുന്നു അന്വേഷണ സംഘം. അഞ്ജലിയുടെ തിരോധാനം ഒരു ലൗ ജിഹാദാക്കി ഉയര്‍ത്തി കൊണ്ടു വരാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ ശ്രമമായിരുന്നു അന്വേഷണം വഴിതെറ്റാന്‍ കാരണമായത്. ഇതിനിടെ ചെന്നൈയില്‍ അഞ്ജലി വിറ്റ മൊബൈല്‍ ഫോണ്‍ മറ്റൊരാള്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് അന്വേഷണം യഥാര്‍ത്ഥ വഴിക്ക് നീങ്ങിയത്. ഏപ്രില്‍ അവസാന വാരമാണ് സൈബര്‍ സെല്‍ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് അമ്ബലത്തറ പൊലീസ് ചെന്നൈയിലേക്ക് പോയി . പിന്നീട് ബംഗളൂരുവിലേക്കും ഹൈദ്രാബാദിലേക്കും അഞ്ജലിയെ പിന്തുടര്‍ന്ന അന്വേഷണ സംഘത്തെ അഞ്ജലി സമര്‍ത്ഥമായി കുഴക്കി എന്നു വേണം പറയാന്‍ .

21 ന് ബംഗളൂരുവില്‍ നിന്ന് ഹൈദ്രാബാദിലേക്ക് അഞ്ജലി ടിക്കറ്റ് ബുക്ക് ചെയ്തതായി കണ്ടെത്തിയെങ്കിലും ടി.ടി ആര്‍ രജിസ്റ്ററില്‍ അങ്ങനെയൊരാള്‍ യാത്ര ചെയ്തതായി രേഖകളില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. വഴിയിലെവിടേയാണ് അഞ്ജലിയിറങ്ങിയത്. അല്ല മറ്റാരുടെയെങ്കിലും കൂടെ പോയോ….! വലിയ സൗഹൃദങ്ങള്‍ സൃഷ്ടിച്ചിരുന്ന അഞ്ജലി അവരുടെ ആരുടെയെങ്കിലും കൂടെ പോയൊ? അന്വേഷണം അവിടെയെത്തി നില്‍ക്കുന്നു. വളരെ സമര്‍ത്ഥമായിട്ടായിരുന്നു അഞ്ജലിയുടെ യാത്രകള്‍. യാത്രയ്ക്ക് തിരഞ്ഞെടുത്തത് മുഴുവന്‍ രാത്രി വണ്ടികള്‍. അതു കൊണ്ട് തന്നെ എവിടെയും മുറിയെടുത്ത് താമസിച്ചിട്ടില്ല. പിന്‍തുടരുന്നവര്‍ക്ക് പിടികൊടുക്കാതെ അവള്‍ എവിടേക്കാണ് പോയത്. അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നാണ് അമ്പലത്തറ പൊലീസ് വ്യക്തമാക്കുന്നത്

ഏപ്രില്‍ 19ന് ഉച്ചയ്ക്ക് 1.30ന് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി ഇതുവരെ തിരിച്ചു വന്നിട്ടില്ലെന്നാണ് പരാതി. വെളുത്ത നിറം, ഉയരം 167 സെ.മീ. കാണാതാകുമ്പോള്‍ കറുപ്പ് നിറത്തില്‍ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്പ്, കറുത്ത പാന്റ് എന്നിവയാണ് വേഷം. ഒരു ഹാന്‍ഡ് ബാഗും ഷോള്‍ഡര്‍ ബാഗും ഉണ്ടായിരുന്നു. യുവതിയെ കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അമ്പലത്തറ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അന്വേഷണ മേധാവി അറിയിച്ചു.
ഫോണ്‍: 04672 243200, 9497947275.

shortlink

Related Articles

Post Your Comments

Related Articles


Back to top button