
തൃശൂര്‍; അടയ്ക്കയാണെന്നു കരുതി പൊളിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് യുവതിയുടെ വിരലുകള്‍ അറ്റു. വടക്കാഞ്ചേരി പിലക്കാട് മാളിയേക്കല്‍ ആറ്റബീവി(31)ക്കാണ് പരിക്കേറ്റത്. കൈയിന്റെ പെരുവിരലും നടുവിരലും ഭാഗികമായി നഷ്ടപ്പെടുകയും കണ്ണിനു പരിക്കേല്‍ക്കുകയും ചെയ്തു.
Read Also : വീണ്ടും സ്വർണവേട്ട; 1.13 കോടി രൂപയുടെ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ
പിലക്കാട്ടെ ഒരു വീട്ടുമുറ്റത്ത് അയല്‍ വാസികള്‍ക്കൊപ്പമിരുന്ന് അടയ്ക്ക പൊളിക്കുന്നതിനിടെയായിരുന്നു സംഭവം. അടയ്ക്കയാണെന്ന് കരുതിയെടുത്ത സ്‌ഫോടക വസ്തു കയ്യിലിരുന്ന് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശസ്ത്രക്രിയയിലൂടെ വിരലുകള്‍ ഭാഗികമായി മുറിച്ചുനീക്കി. രണ്ട് വിരലുകളില്‍ സ്റ്റീല്‍ കമ്പിയിട്ടു.
പൊലീസിന്റെ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. തളി, പിലക്കാട് ഭാഗങ്ങളിലെ അടയ്ക്കക്കച്ചവടക്കാര്‍ വിവിധ ഭാഗങ്ങളില്‍നിന്ന് അടയ്ക്ക ശേഖരിച്ച് ഉണക്കി വില്‍പ്പന നടത്തുന്നവരാണ്. പ്രാദേശികമായി സ്ത്രീകളാണ് തോട് കളയുന്നത്. ഇതിനിടയില്‍ അടയ്ക്കരൂപത്തിലുള്ള സ്‌ഫോടകവസ്തു കൈയില്‍പ്പെട്ടത് തിരിച്ചറിയാതെപ്പോയെന്ന് ആറ്റബീവി പറഞ്ഞു.
Post Your Comments