
വെല്ലിംഗ്ടൺ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന യുവതിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് തുറന്നടിച്ച് ജസീന്ത. ഇരട്ട പൗരത്വമുള്ള 26 കാരി രണ്ടു കുട്ടികളുമായി സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് കടക്കവെയാണ് പിടിയിലായത്. ഇവര്‍ ഐഎസ് അംഗമാണെന്ന് തുര്‍ക്കി ദേശീയ സുരക്ഷാ മന്ത്രാലയം കണ്ടെത്തുകയും ചെയ്തു. ന്യൂസിലന്റിന്റെയും ഓസ്‌ട്രേലിയയുടെയും പൗരത്വമുള്ള ഇവരെ ന്യൂസിലന്റിലേക്ക് അയക്കുന്നതിനെ ശക്തമായി എതിര്‍ത്തിരിക്കുകയാണ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍. ചെറിയ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ന്യൂസിലന്റിലല്ല ഈ യുവതി ജീവിച്ചതെന്നാണ് ജസീന്ദ പറയുന്നത്.
‘ആറാം വയസ്സില്‍ അവര്‍ ന്യൂസിലന്റ് വിട്ടു. അന്നു തൊട്ട് അവര്‍ ഓസ്‌ട്രേലിയന്‍ പൗരയായിരുന്നു. ഓസ്‌ട്രേലിയയില്‍ നിന്നും സിറിയിലേക്ക് പോയി. ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടിലാണ് അവര്‍ യാത്ര ചെയ്തത്,’ ജസീന്ത പറഞ്ഞു.’ തുറന്നുപറഞ്ഞാല്‍ ഓസ്‌ട്രേലിയ അവരുടെ പ്രശ്‌നങ്ങള്‍ കയറ്റി അയക്കുന്നത് ന്യൂസിലന്റിന് മടുത്തിരിക്കുന്നു,’ ജസീന്ത പറഞ്ഞു. ഓസ്‌ട്രേലിയന്‍ താല്‍പര്യം സംരക്ഷിക്കലാണ് തന്റെ ജോലിയെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ പ്രതികരിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ഇരട്ട പൗരത്വമുള്ളവരുടെ ഓസ്‌ട്രേലിയന്‍ പൗരത്വം റദ്ദാക്കുന്ന നിയമം രാജ്യത്തെ പാര്‍ലമെന്റില്‍ പാസാക്കിയിട്ടുണ്ടെന്നും മോറിസണ്‍ പറഞ്ഞു.
Post Your Comments